പേരാവൂര്‍:പേരാവൂര്‍ താലൂക്ക് ആശുപത്രി പ്ലാസ്റ്റിക് മുക്തമാകുന്നു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയും പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് .
ഇതനുസരിച്ച് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണവും മറ്റും പൊതിഞ്ഞു കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ നിരോധിച്ചിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ഇത് വിജയിക്കാതെ വന്നതോടെയാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും നിരോധിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചത്.കേരളപ്പിറവി ദിനത്തിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. താലൂക്കാശുപത്രിയില്‍ നിര്‍ദേശം ലംഘിച്ച് പ്ലാസ്റ്റിക് കൊണ്ടുവന്ന് ആശുപത്രിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.