കൊട്ടിയൂർ: പോത്തുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ മൃഗസംരക്ഷണ വകുപ്പ് കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ നടപ്പാക്കിയ പദ്ധതി പ്രകാരം വാങ്ങിയ പോത്തുകൾ കൂട്ടത്തോടെ ചത്തതായി പരാതി. പാൽച്ചുരം, അമ്പായത്തോട്, നീണ്ടുനോക്കി പ്രദേശങ്ങളിലായി നാല് പോത്തുകുട്ടികളാണ് വാങ്ങിയ ദിവസംതന്നെ ചത്തത്.
ഇരിട്ടി മാടത്തിലുള്ള കരാറുകാരൻ മുഖേനയാണ് പോത്തുകുട്ടികളെ കർഷകർ വാങ്ങിയത്. വീട്ടിലെത്തി ഒരു ദിവസം ഭക്ഷണവും വെള്ളവും കഴിക്കാതാവുകയും വയർ വീർക്കുകയും പിന്നീട് ചാവുകയുമായിരുന്നു. ഇത്തരത്തിൽ വാങ്ങിയ എല്ലാ പോത്തുകളും ഒരുപോലെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ബാക്കിയുണ്ടായിരുന്ന പോത്തിൻ കുട്ടികളെ തിരികെ കരാറുകാരനെ ഏൽപ്പിച്ചു.
ഭാരം വർധിപ്പിക്കാനുള്ള മരുന്ന് നല്കിയതാണ് മരണകാരണമെന്ന് ആക്ഷേപമുണ്ട്. മുഴുവൻ തുകയും നല്കിയാണ് കർഷകർ പോത്തിൻ കുട്ടികളെ വാങ്ങിയത്. സബ്സിഡി തുക കരാറുകാരന്റെ അക്കൗണ്ടിലേക്കാണ് സർക്കാർ നൽകുന്നത്. സാധാരണ ഇത് കർഷകർക്ക് നേരിട്ട് നൽകുകയായിരുന്നു. പലരും സ്വർണം പണയംവച്ചും പലിശയ്ക്ക് കടമെടുത്തുമാണ് പോത്തിനെ വാങ്ങാനുളള തുക കണ്ടെത്തിയത്. കരാറുകാരന് ലഭിക്കുന്ന 9000 രൂപ സബ്സിഡി തുക പോലും കുറച്ച് നല്കാൻ തയറായില്ലെന്ന് കർഷകർ പറയുന്നു.
previous post