കണ്ണൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂളുകളിൽ വിദ്യാർഥികളെ വരവേൽക്കാനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ. ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളും ശുചീകരിച്ചു കഴിഞ്ഞു. ചില സ്കൂളുകൾ സാങ്കേതിക പ്രശ്നങ്ങൾ മൂലം നവീകരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും നാളെയോടെ ഇത് പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
കുട്ടികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയാണ് സ്കൂളുകൾ തുറക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമാണ് വിദ്യാർഥികളെ സ്കൂളിൽ കയറ്റുകയുള്ളു. ഏതെങ്കിലും രീതിയിലുള്ള അസുഖമുള്ള കുട്ടികൾ സ്കൂളുകളിൽ എത്തേണ്ടതില്ല. വിദ്യാർഥികൾ ഉപയോഗിക്കുന്ന കുടിവെള്ള ശ്രോതസുകളെല്ലാം ശുചീകരിച്ചെങ്കിലും പല സ്കൂളുകളിലെയും കിണറുകൾ ഉപയോഗശൂന്യമായി. അതുകൊണ്ട് തന്നെ ക്ലാസ് തുടങ്ങി ആദ്യകുറച്ചുകാലം വീട്ടിൽ നിന്നും വെള്ളം കൊണ്ടുവരണമെന്നാണ് അധികൃതർ പറയുന്നത്. ഉപയോഗിക്കാവുന്ന കിണറുകളിലെ വെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രമേ വിദ്യാർഥികൾക്ക് കൊടുക്കാവുവെന്ന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളെ നിരീക്ഷിക്കാൻ സ്കൂളിന് പുറത്ത് പോലീസ് സേവനവും ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ പ്ലാസ്റ്റിക് നിരോധനം ലക്ഷ്യം വച്ച് ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ പ്ലാസ്റ്റിക് നിരോധന സന്ദേശം എല്ലാ സ്കൂളുകളിലും സ്ഥാപിക്കും. സ്കൂളിലേക്ക് വിദ്യാർഥികളെ എത്തിക്കുന്ന കാര്യത്തിലാണ് ആശങ്ക നിലനിൽകുന്നത്.
സർക്കാർ ഇപ്പോൾ മുന്നോട്ട് വെച്ച നിർദേശത്തിനനുസരിച്ച് വിദ്യാർഥികളെ കൊണ്ടുപോകാൻ കഴിയില്ലെന്നാണ് സ്കൂൾ ബസ് ഡ്രൈവർമാർ പറയുന്നത്.