കണ്ണൂർ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ പ്രശ്ന പഠനത്തിനായി നടത്തുന്ന സാമ്പിള്‍ സര്‍വേ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കുമെന്ന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന് ചെയര്മാന് റിട്ട. ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍. ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് നല്‍കണം. മുന്നാക്ക സമുദായ സംഘടനാനേതാക്കളുടെ യോഗത്തിനുശേഷം കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യപഠനരംഗത്തെ വിദഗ്ധര്‍ തയാറാക്കിയ 70 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഉപയോഗിച്ചാണ് സാമ്പിള്‍ സര്‍വേ നടത്തുക. പ്രത്യേകം തയാറാക്കിയ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുക.
ഒരു വാര്‍ഡില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന മുന്നാക്കക്കാരുടെ അഞ്ച് വീടുകള്‍ എന്നനിലയിലാണ് വിവരശേഖരണം നടത്തുക. ഒരു വീടിന് 70 രൂപ എന്നനിലയില്‍ കുടുംബശ്രീക്ക് പ്രതിഫലവും നല്‍കും.
ഇതിനുപുറമെ സര്‍വേ നടത്താന്‍ സന്നദ്ധരായ സാമുദായിക സംഘടനകള്‍ക്കും വിവരശേഖരണം നടത്താം. ഇതിനായി ചോദ്യാവലി നേരിട്ട് നല്‍കും. പ്രതിഫലമുണ്ടാകില്ല.
യാതൊരുവിധ സമ്മര്‍ദങ്ങളും ചെലുത്താതെയുള്ള വിവരശേഖരണമാണ് കമ്മീഷന് ലക്ഷ്യമിടുന്നതെന്നും കുടുംബശ്രീയുടെയും സമുദായ സംഘടനകളുടെയും സർവേവിവരങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന് അറിയിച്ചു. ഏതെങ്കിലും ക്ഷേമപദ്ധതിക്കായി ഗുണഭോക്താക്കളെ കണ്ടെത്തുകയല്ല വിവരശേഖരണത്തിന്റെ ലക്ഷ്യമെന്നും ഇത് ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ നിലവില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
കമ്മീഷന് അംഗങ്ങളായ അഡ്വ. എം. മനോഹരന് പിള്ള, എ.ജി. ഉണ്ണിക്കൃഷ്ണന്, മെംബര്‍ സെക്രട്ടറി കെ. ജ്യോതി, കെ.പി .പുരുഷോത്തമന് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
previous post