പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഇരുപത്തൊന്നുകാരനായ യുവാവ് അറസ്റ്റിൽ. കോട്ടയ്ക്കലിൽ ആണു സംഭവം. പരസഹായമില്ലാതെ, യൂട്യൂബ് നോക്കി വീട്ടിനുള്ളിലാണു പ്രസവവും പൊക്കിൾക്കൊടി മുറിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള അനുബന്ധ ശുശ്രൂഷകളും നടത്തിയതെന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകി.സംഭവം പുറത്തറിഞ്ഞതോടെ പെൺകുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ സാഹചര്യം മുതലെടുത്തു വിവാഹവാഗ്ദാനം നൽകിയാണു പ്രതി പീഡിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണു പ്രതിക്കെതിരെ കേസെടുത്തത്. ഗർഭകാലത്ത് രണ്ടു സ്വകാര്യ ആശുപത്രികളിൽ പെൺകുട്ടി ചികിത്സ തേടിയിട്ടുണ്ട്. സംഭവം അധികൃതരെ അറിയിക്കുന്നതിൽ ആശുപത്രികൾക്കു വീഴ്ചപറ്റിയോ എന്ന് അന്വേഷിക്കുമെന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.