സീറ്റിനു മുന്നിൽ കുഞ്ഞിനെ കിടത്തി ഉറക്കാൻ സൗകര്യം, കുഞ്ഞ് കരഞ്ഞാൽ അമ്മയ്ക്കു കുഞ്ഞുമായി പോയിരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതെ സിനിമ കാണാനുള്ള എസി ഗ്ലാസ് റൂം, മുലയൂട്ടാൻ ഉൾപ്പെടെ സൗകര്യമുള്ള ബേബി കെയർ സെന്റർ. വനിതാ സൗഹൃദമായ സൗകര്യങ്ങളോടെ മാതൃക തിയറ്റർ തലസ്ഥാനത്ത് യാഥാർഥ്യമാകുന്നു.കേരള ചലച്ചിത്ര വികസന കോർപറേഷന്റെ തമ്പാനൂരിലെ കൈരളി, ശ്രീ, നിള തിയറ്റർ കോംപ്ലക്സാണു 12 കോടി രൂപയോളം മുടക്കി രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നത്. ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നു കെഎസ്‍െഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ അറിയിച്ചു. ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബറിൽ നടത്തിയാൽ ഈ തിയറ്റർ ഉപയോഗിക്കാനാകില്ല. കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ തിയറ്ററുകൾ മറ്റന്നാൾ മുതലാണ് തുറക്കുന്നത്.
∙ അടിമുടി ലോകോത്തരം
തിയറ്റർ സാങ്കേതിക വിദ്യയുടെ ഗുണനിലവാരം നിശ്ചയിക്കുന്ന അമേരിക്കയിലെ എസ്‍എംപിടിഇ മാനദണ്ഡം അനുസരിച്ചാണു നവീകരണം. വാടകയ്ക്ക് ഉപയോഗിക്കുന്ന ടുകെ പ്രൊജക്ടറുകൾക്കു പകരം ബാർകോ കമ്പനിയുടെ പുതിയ 3 ഫോർകെ പ്രൊജക്ടറുകൾ ലക്സംബർഗിൽ നിന്ന് രണ്ടര കോടി രൂപ മുടക്കി ഇറക്കുമതി ചെയ്യുകയാണ്. അതിനനുസരിച്ചുള്ള സ്ക്രീനുകളും ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനവുമൊരുക്കും. ഒരു തിയറ്റർ ത്രീഡി സിനിമകൾക്ക് അനുയോജ്യമാക്കും. പകുതിയോളം റിക്ലൈനിങ് സീറ്റുകളും സോഫകളും ആയിരിക്കും.
∙ പുത്തൻ മാതൃകകൾ, ടിക്കറ്റ് നിരക്ക് കൂട്ടില്ല
നിശ്ചിത സീറ്റുകൾക്കു മുന്നിലാണ് കുഞ്ഞുങ്ങളെ ഉറക്കാനുള്ള സൗകര്യം. കരയുന്ന കുഞ്ഞുങ്ങളുമായി പോയിരുന്ന് കാണാവുന്ന ഗ്ലാസ് റൂം പ്രധാന തിയറ്ററിലാവും. ലോബിയിൽ ബേബി കെയർ സെന്റർ, ബുക്മാർക്കിന്റെ പുസ്തകശാല, ലളിതകലാ അക്കാദമിയുടെ ആർട് ഗാലറി എന്നിവയുമുണ്ടാകും. ശുചിമുറികളും പുതുക്കും. മഴവെള്ള സംഭരണിയും വൈദ്യുതിക്കു വേണ്ടി സൗരോർജ പാനലുകളും സ്ഥാപിക്കും.
ടിക്കറ്റ് ബുക് ചെയ്യുമ്പോൾ പാർക്കിങ് സ്ലോട് കൂടി അനുവദിക്കുന്ന സംവിധാനവും നടപ്പാക്കും. സിനിമ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കു തങ്ങാൻ 20 കിടക്കകളുള്ള ഡോർമെട്രിയും സജ്ജമാക്കും. മന്ത്രി സജി ചെറിയാന്റെ പിന്തുണയാണു ഏറെ ചെലവ് വരുന്ന പദ്ധതി നടപ്പാക്കാൻ കരുത്തായതെന്നും ടിക്കറ്റ് നിരക്ക് വർധിപ്പിപ്പിക്കില്ലെന്നും ഷാജി എൻ.കരുൺ പറഞ്ഞു.