കേളകം : തേനീച്ച വളർത്തൽ പലർക്കും ഒരു പേടി സ്വപ്നമാണ്. തേനീച്ച കുത്തും എന്ന ഭയത്താലാണ് പലരും ഈ മേഖലയിലേക്ക് കടന്നുവരാൻ മടിക്കുന്നത്. എന്നാൽ, അൽപം മനസ്സും ക്ഷമയുമുണ്ടെങ്കിൽ ആർക്കും തേനീച്ച വളർത്തൽ മികച്ച വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ പറഞ്ഞുതരുകയാണ് മഞ്ഞളാംപുറം സ്വദേശി പ്രഭാത് പാലാരിപ്പറമ്പിൽ . പതിനാറു വർഷത്തോളമായി മികച്ച രീതിയിൽ തേനീച്ച കൃഷി തുടങ്ങിയിട്ട്. യാതൊരു സുരക്ഷ മുൻകരുതലുകളും
ഉപയോഗിക്കാതെയാണ് തേനീച്ചകളെ കൈകാര്യം ചെയ്യുന്നത് അത്രയും പ്രാഗത്ഭ്യം ഈ മേഖലയിൽ നേടാൻ ഈ കാലയളവിൽ സാധിച്ചെന്നും അവയെ കൃത്യമായി മനസ്സിലാക്കി ചെയ്യ്താൽ യാതൊരു പ്രശ്നവുമില്ലെന്ന് പ്രഭാത് പറയുന്നു.
ഔഷധമൂല്യമുള്ള ഒരു ഭക്ഷണമാണ് തേൻ. എല്ലാവീട്ടിലും ചെറുതേനും വൻതേനുമൊക്കെ വളർത്തേണ്ടത് ആവശ്യമാണ്. തേനീച്ചക്കൃഷിയിൽ നിന്ന് തേൻ മാത്രമല്ല, പരാഗണം മൂലം പച്ചക്കറികളുടെയും മറ്റ് കൃഷികളുടെയുമെല്ലാം ഉൽപാദനം കൂടുന്നതിനും സഹായിക്കും. ചെറുതേൻ വളർത്താൻ പ്രത്യേക പരിചരണത്തിന്റെ ആവശ്യമില്ലെന്നാണ് 10 ക്ലാസ് മുതൽ കാർഷിക കോളേജ് ഖാദി ബോർഡ്, ഹോർട്ടി കോർപ്പ് എന്നിങ്ങനെ നിരവധി ഏജൻസികളുടെ 13 ഓളം ട്രയിനിംഗ് ശേഷം ശാസ്ത്രീയ തേനിച്ച വളർത്തൽ വരുമാന മാർഗ്ഗമാക്കിയ ഹോർട്ടി കോർപ്പിന്റെ മികച്ച തേനീച്ച കർഷക പുരസ്കാരം ലഭിച്ച ഈ യുവ കർഷകന്റെ അഭിപ്രായം.
ഇതിനു പുറമേ,തേനീച്ച കൃഷിയെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളെയും കുറിച്ച് വിവിധ സ്ഥലങ്ങളിൽ ക്ലാസുകളും നടത്തിയിട്ടുണ്ട്. നിരവധി പേർ സംശയനിവാരണത്തിനായും സമീപിക്കാറുണ്ട്. ന്തൊടിയൻ ഇനത്തിൽപ്പെട്ട 250 ഓളം കൂട് വൻതേനിനു പുറമേ 150 കൂട് ചെറുതേനും വീട്ടിൽ നിന്ന് 4 കിലോമീറ്റർ ചുറ്റളവിൽ 9 പറമ്പിലായി സ്ഥാപിച്ചിട്ടുണ്ട്. ഈ കൂടുകളിൽനിന്നായി ഒരു പെട്ടിയിൽ നിന്ന് ഒരു വർഷം 10 കിലോ മുതൽ 25 കിലോ വരെ തേൻ ലഭിക്കുന്നുണ്ട്. ചെറുതേൻ ഒരു പെട്ടിയിൽ നിന്നും 350 മുതൽ 600 മില്ലി വരെയാണ് തേൻ ലഭിക്കുന്നത് .കൂടുതലായും മരുന്ന് ആവശ്യങ്ങൾക്കായിട്ടാണ് ഉപയോഗിക്കുന്നത്. പ്രധാനമായും ഏജൻസി മുഖാന്തിരവും സർക്കാർ സംവിധാനത്തിലൂടെയും വിൽപ്പന നടത്തുന്നു ഇതിലൂടെ മികച്ച വരുമാനവും കർഷകനു ലഭിക്കുന്നു.മഴക്കാലത്തെ ഏറ്റവും പ്രധാന പ്രശ്നം പരിചരണക്കുറവുമൂലം കോളനികൾ നഷ്ടപ്പെടുന്നതാണ്. പരിചരണം നന്നായാൽ എല്ലാമായി എന്ന് പ്രഭാതിന്റെ ഭാഷ്യം.
previous post