മഴക്കെടുതിയിൽ വലയുന്ന കേരളത്തിൽ കഴിഞ്ഞ 18 ദിവസം കൊണ്ടു പെയ്തത് അന്പരപ്പിക്കുന്ന മഴ. ഒക്ടോബറിൽ ഇന്നലെ വരെ പെയ്യേണ്ട മഴയുടെ 142% അധികം മഴയാണ് ഇതിനോടകം സംസ്ഥാനത്തു പെയ്തിറങ്ങിയത്.
ഇതാകട്ടെ, ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷക്കാലത്ത് ആകെ കിട്ടേണ്ട മഴയുടെ 90 ശതമാനത്തിനും മുകളിൽ. സാധാരണ നിലയിൽ ഇക്കാലത്ത് ലഭിക്കേണ്ടത് 491.6 മില്ലിമീറ്റർ മഴയാണ്. എന്നാൽ, ഒക്ടോബറിൽ മാത്രം ഇന്നലെ വരെ പെയ്തത് 444.9 മില്ലിമീറ്റർ മഴ!
പതിന്നാലിൽ പന്ത്രണ്ട് ജില്ലകളിലും 100 ശതമാനത്തിനു മുകളിൽ അധിക മഴ പെയ്തു. ഇക്കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 223% അധിക മഴ. പത്തനംതിട്ടയിലും കണ്ണൂരിലും 205%, പാലക്കാട് 179 %, കാസർഗോഡ് 180 %, കോട്ടയത്ത് 138%, എറണാകുളത്ത് 133%, കൊല്ലത്ത് 128%, മലപ്പുറത്ത് 121 %, ഇടുക്കിയിൽ 115%, തിരുവനന്തപുരത്ത് 114%വും അധിക മഴ പെയ്തു. 96% അധികമഴ പെയ്ത തൃശൂരിലും 66 % അധിക മഴ പെയ്ത ആലപ്പുഴയിലും മാത്രമാണ് ഇക്കാലയളവിൽ നൂറ് ശതമാനത്തിനു താഴെ നിന്നത്.
സാധാരണ രീതിയിൽ സെപ്റ്റംബർ 30നകം പിൻവാങ്ങേണ്ട കാലവർഷം ഇക്കുറി ഒക്ടോബർ പകുതി പിന്നിട്ടിട്ടും പിൻവാങ്ങിയിട്ടില്ല. വ്യാഴാഴ്ചയോടെ കാലവർഷം പിൻവാങ്ങുമെന്നാണ് നിലവിലെ നിഗമനം.
വെള്ളപ്പൊക്കവും പ്രളയവും സൃഷ്ടിക്കുന്ന ജൂണ് മഴ ഇക്കുറി തീർത്തും കുറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കണക്കു തീർത്ത് കാലവർഷം തിമിർത്തു പെയ്യുന്ന പതിവിലും ഇക്കുറി മാറ്റമുണ്ടായി. ഓഗസ്റ്റ് കഴിഞ്ഞതോടെ ആശ്വാസമായെന്നു കരുതിയിരിക്കുന്പോഴാണ് സെപ്റ്റംബറിലും ഒക്ടോബറിലുമായി തിമിർത്തു പെയ്ത മഴ കേരളക്കരയെയാകെ ദുരിതത്തിലാഴ്ത്തിയത്.
നാളെ മുതൽ വീണ്ടും മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പ്രഭാവം തുടരുന്നതിനാൽ സംസ്ഥാനത്ത് ഇന്നു ചെറിയ തോതിൽ മഴ പെയ്യുമെന്നും നാളെ മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ നാളെയും കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.