മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബത്തിലെ നാലാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു. കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെ (47) മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ ലഭിച്ചിരുന്നു. മറ്റു രണ്ടു മക്കളായ സ്നേഹ (13), സാന്ദ്ര (9) എന്നിവരെ കണ്ടെത്താനുണ്ട്. ഇന്നലെ രാവിലെയാണ് കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടിയത്. തുടർന്ന് കുന്നിൻപ്രദേശത്തെ മാർട്ടിന്റെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വീട് ഒന്നാകെ ഒലിച്ചു പോയി.
കൂട്ടിക്കലിൽ ഇതുവരെ 9 പേരുടെ മൃതദേഹം ലഭിച്ചത്. ഒരു കുട്ടിയടക്കം ആറു പേരുടെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ബാക്കി നാലു പേർക്കായി തിരച്ചിൽ തുടരുകയാണ്. സംഭവ സ്ഥലത്തക്ക് വ്യോമസേന നേവി എത്തുന്നു. എൻജിനീയറിങ് ടാസ്ക് ഫോഴ്സ് തിരച്ചിലിന് എത്തി. മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എംപി, ഡീൻ കുര്യാക്കോസ് എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നു.