കണ്ണൂർ: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 55 വീടുകളില്‍ വെള്ളം കയറി. 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ താലൂക്കിലെ മുഴപ്പിലങ്ങാട് ഒന്നാം വാര്‍ഡിലെ ഉട്ടന്‍മുക്ക് പ്രദേശത്തെ വെള്ളക്കെട്ടിലായതിനെത്തുടര്‍ന്ന് 35 വീടുകള്‍ വെള്ളക്കെട്ടിലായി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വ സ്പിന്നിംഗ് മിന്നില്‍ പ്രദേശത്ത് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പടന്നപ്പാലത്ത് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാപ്പിനിശേരിയിലെ കരക്കട്ട് കോളനിയില്‍ കുന്നിടിച്ചലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ രണ്ട് വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കില്‍ ആറ് വീടുകളും തലശേരി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ചക്കരക്കൽ: ചെമ്പിലോട് പഞ്ചായത്തിലെ മുതുകുറ്റി റബർ തോട്ടത്തിന് സമീപത്തെ മതിൽ തകർന്ന് സഹോദരങ്ങളുടെ വീടുകൾക്ക് നാശം. കനത്ത മഴയിൽ തൈക്കണ്ടി തറവാട്ടിലെ ടി.കെ. ഷംഷീർ, ടി.കെ. നസീർ എന്നിവരുടെ വീടിന്റെ അടുക്കളഭാഗവും കിണറുമാണ് തകർന്നത്. രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല.
മട്ടന്നൂർ: മുറ്റം ഇടിഞ്ഞ് തോട്ടിലേക്ക് വീണതിനാൽ വീട് അപകടാവസ്ഥയിലായി. എളമ്പാറയിലെ ഇ.നാരായണന്റെ വീട്ടുമുറ്റമാണ് ഇടിഞ്ഞത്. കനത്ത മഴയിൽ തോട്ടിലൂടെ ശക്തമായി വെള്ളം ഒഴുകിയതാണ് വീട്ടുമുറ്റം അടക്കമുള്ള മതിൽ തകർന്നത്.നാട്ടുകാർ ചേർന്നു ഇടിഞ്ഞ ഭാഗത്ത് ചാക്കുകെട്ടുകൾ വച്ചു സുരക്ഷ ഒരുക്കിയിരിക്കുകയാണ്. കീഴല്ലൂർ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
മട്ടന്നൂർ ചാലോട് -അഞ്ചരക്കണ്ടി റോഡിൽ കുഴിമ്പാലമെട്ടയിൽ റോഡിനു കുറുകെ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
പഴയങ്ങാടി: പഴയങ്ങാടിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പഴയങ്ങാടി, പഴയങ്ങാടി അടിപ്പാലം, മാടായി ചൈനാക്ലേ റോഡ്, വെങ്ങര പ്രിയദർശിനി യുപി സ്കൂൾ പ്രദേശങ്ങളിലും വെങ്ങര പുഞ്ചവയലുകളിലും വെള്ളം കയറി.
അടിപ്പാല നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
previous post