കണ്ണൂർ: ഇതരസംസ്ഥാനങ്ങളിൽനിന്ന് വ്യാപകമായി പച്ചത്തേങ്ങ മലയോരത്തേക്ക് വരുന്നത് വിലയിടിവിന് ഇടയാക്കുന്നു.
കിലോയ്ക്ക് 26 രൂപ നിരക്കിലാണ് മൈസൂരു, ഹുൻസൂർ ഭാഗങ്ങളിൽനിന്ന് തേങ്ങ വാങ്ങുന്നത്. ഇത് 28 രൂപയ്ക്ക് ചില ചെറുകിട വ്യാപാരികൾക്ക് വിൽക്കുന്ന മാഫിയാസംഘം മലയോരത്ത് സജീവമായിരിക്കുകയാണെന്ന് ആരോപണമുണ്ട്. 28 രൂപയ്ക്ക് വാങ്ങുന്ന തേങ്ങ കേരളത്തിലെ തേങ്ങയാണെന്നു പറഞ്ഞ് 30 രൂപയ്ക്കാണ് മൊത്ത വ്യാപാരികൾക്ക് വിൽക്കുന്നത്. വില കുറച്ച് തേങ്ങ ലഭിക്കുന്നതിനാൽ മലയോരത്തെ തേങ്ങയെടുക്കാൻ ചെറുകിട വ്യാപാരികൾ താത്പര്യം കാണിക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള തേങ്ങയ്ക്ക് ഗുണമേന്മയും കാന്പും തീരെ കുറവാണ്.
അതിനാൽ, വാങ്ങിക്കുന്ന തേങ്ങ കുറച്ച് ദിവസം കഴിഞ്ഞ് മറിച്ചു വിൽക്കുന്പോൾ വ്യാപാരികൾക്ക് വൻ നഷ്ടമാണ് സംഭവിക്കുന്നത്.
ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഇതര സംസ്ഥാനങ്ങളിൽനിന്ന് തേങ്ങ കൊണ്ടുവരുന്നത് നിയന്ത്രിക്കണമെന്നും മൊത്ത വിതരണ വ്യാപാരികൾ ആവശ്യപ്പെടുന്നു.
previous post