ഇന്റലിജൻസ് വിഭാഗത്തിന്റെ അഭിപ്രായം തേടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കരുതെന്നു മുഖ്യമന്ത്രിയുടെ നിർദേശം.
ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഉയർന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
സ്വകാര്യ പരിപാടികളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കാൻ പാടില്ല. ക്രിമിനൽ കേസുകളിൽ അറസ്റ്റിലാകുന്നവർ അടക്കമുള്ളവരുമായി പോലീസ് ഉന്നത ഉദ്യോഗസ്ഥർക്കുള്ള ബന്ധം പുറത്തുവന്നതിനു പിന്നാലെ വിളിച്ചുചേർത്ത സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മുതൽ ഡിജിപി വരെയുള്ളവരുടെ ഓണ്ലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹണിട്രാപ്പ് മുതലായ ചതികളിൽ പോലീസ് ഉദ്യോഗസ്ഥർ പെട്ടത് സേനയ്ക്കാതെ കളങ്കമായി. മണ്ണുമാഫിയ, റിയൽ എസ്റ്റേറ്റ് മാഫിയ എന്നിവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും പോലീസിന് കളങ്കം ഏൽപ്പിക്കുന്നു. കോവിഡ് കാലത്ത് പൊതുജനത്തോടുള്ള ചില ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം എല്ലാ തലത്തിലും ശ്രദ്ധിച്ചതാണ്.
പോലീസിനെതിരേ പരാതികൾ ഉയരുന്പോൾ ജില്ലാ പോലീസ് മേധാവിമാരും സബ്ഡിവിഷൻ ഓഫീസർമാരും ഇക്കാര്യം പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്തണം. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനുകൾ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തണം. ഗുരുതരമായ കുറ്റകൃത്യങ്ങൾ സംഭവിച്ചാലുടൻ ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ളവർ സംഭവസ്ഥലത്ത് എത്തണം. കസ്റ്റഡി മർദനവും കസ്റ്റഡി മരണവും സർക്കാർ ഗൗരവമായി കാണും.
പോലീസ് സ്റ്റേഷനുകളിൽ നൽകുന്ന പരാതികൾക്ക് രസീത് നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കും. പല പോലീസ് സ്റ്റേഷനുകളിലും ഇ- മെയിൽ വഴി ലഭിക്കുന്ന പരാതികൾക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്ന പരാതി പരിഹരിക്കണം. പോലീസിന്റെ ഭാഷയും പെരുമാറ്റവും മാന്യതയോടെയാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സ്റ്റേഷനിൽ വരുന്നവർക്ക് ഏറെ സമയം കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പ്രണയനൈരാശ്യം മൂലമുള്ള അതിക്രമം തടയാൻ നടപടി വേണം
പ്രണയനൈരാശ്യം മൂലമുള്ള അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി വേണമെന്നു പോലീസിനു മുഖ്യമന്ത്രിയുടെ നിർദേശം. കുട്ടികൾക്കു നേരേയുള്ള ലൈംഗികാതിക്രമ കേസുകളിൽ അടിയന്തര നടപടി സ്വീകരിക്കണം.