കേളകം: ആന പ്രതിരോധ മതിലിന്റെ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാത്തത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. വളയഞ്ചാൽ, മുട്ടുമാറ്റി എന്നിവിടങ്ങളിലാണ് ആനമതിൽ തകർന്നിട്ടുള്ളത്. രണ്ടു വർഷം മുന്പാണ് വളയഞ്ചാലിൽ തകർന്നതെങ്കിൽ കഴിഞ്ഞ മാസമാണ് മുട്ടുമാറ്റിയിൽ മതിൽ തകർന്നത്. മതിലിൽ വീണ വിള്ളലുകളും ചെറിയ തകർച്ചകളും അറ്റകുറ്റപ്പണി നടത്തി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസേന ചീങ്കണ്ണിപ്പുഴയിലെത്തുന്ന കാട്ടാനകൾ മതിലിലെ വിള്ളലുകൾ കണ്ടെത്തിയാൽ ജനവാസ കേന്ദ്രങ്ങളിൽ എത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. മതിൽ സംരക്ഷിക്കുന്നതിന് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം ഏർപ്പെടുത്താൻ അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വളയഞ്ചാൽ മുതൽ രാമച്ചി വരെ 11.38 കിലോമീറ്റർ ദൂരത്തിലാണ് ആനപ്രതിരോധ മതിൽ നിർമിച്ചിരിക്കുന്നത്. പത്തു കോടി രൂപയിലേറെ ചെലവിട്ടായിരുന്നു മതിൽ നിർമാണം. ചീങ്കണ്ണിപ്പുഴയിൽ മഴക്കാലത്തെ കുത്തൊഴുക്കിലാണ് മതിൽ തകരുന്നത്. എല്ലാ വർഷകാലത്തും പല ഭാഗങ്ങളിലും മതിൽ തകരുന്നുണ്ട്. മുട്ടുമാറ്റി, നരിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ മൂന്നു വർഷം മുമ്പ് മതിൽ തകർന്നിരുന്നു.
തകർന്നപ്പോഴെല്ലാം ഈ ഭാഗങ്ങളിലൂടെ കാട്ടാനകൾ ജനവാസമേഖലയിൽ കടന്ന് വ്യാപക നാശം വിതച്ചു. ഒരു വർഷത്തിലേറെ കഴിഞ്ഞാണ് ഈ ഭാഗങ്ങൾ പുനർനിർമിച്ചത്. ഓടന്തോട്, അണുങ്ങോട്, മടപ്പുരച്ചാൽ, പെരുമ്പുന്ന തുടങ്ങിയ മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായത് അഞ്ചു വർഷത്തിനുള്ളിലാണ്.
ഇപ്പോൾ ദിവസേന ഇവിടെ കാട്ടാനകളെത്തുന്നു. കാട്ടാനയെ പ്രതിരോധിക്കാൻ ഈ പ്രദേശങ്ങളിലെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 8.5 കിലോമീറ്റർ ദൂരത്തിൽ തൂങ്ങും വൈദ്യുത വേലി (ഹാങ്ങിംഗ് ഫെൻസ്) നിർമിച്ചിട്ടുണ്ട്. പാലപ്പുഴ ചേന്തോട് മുതൽ കണിച്ചാർ കളികയം വരെയാണ് രണ്ടാഴ്ച മുമ്പ് ഫെൻസിംഗ് നിർമാണം പൂർത്തിയാക്കിയത്. ഈ പ്രദേശത്തുള്ളവരും ശാശ്വത പരിഹാരമായി ആനമതിൽ നിർമിക്കുക എന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്.