സാന്പത്തിക സംവരണവുമായി ബന്ധപ്പെട്ടു മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സാമൂഹിക- സാന്പത്തിക സർവേ കുടുംബശ്രീ വഴി നടത്തുന്നതിനു മന്ത്രിസഭയുടെ അനുമതി.
ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ സാന്പത്തികമായി കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നൽകി.
സംവരണമില്ലാത്തവരും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ മുന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10% സംവരണമുണ്ട്.
ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയതിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാൻ നിയമവകുപ്പ് സെക്രട്ടറി ആയിരുന്ന കെ. ശശിധരൻ നായർ അധ്യക്ഷനായ സമിതിയെ നിശ്ചയിച്ചിരുന്നു.
സമിതി ശിപാർശകൂടി കണക്കിലെടുത്താണ് ഈ വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്താനുള്ള സാന്പിൾ സർവേ കുടുംബശ്രീ വഴി നടത്തുന്നത്.
നാലു ലക്ഷം രൂപയോ അതിൽതാഴെയോ കുടുംബ വാർഷിക വരുമാനമുള്ളവർക്കാണ് ഈ വിഭാഗത്തിൽ സംവരണത്തിന് അർഹതയുള്ളത്. കുടുംബ ഭൂസ്വത്ത് പഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കിൽ രണ്ടര ഏക്കറിലും മുനിസിപ്പൽ പ്രദേശങ്ങളിലാണെങ്കിൽ 75 സെന്റിലും കൂടാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നു.
കോർപറേഷൻ പ്രദേശങ്ങളിൽ 50 സെന്റ് ഭൂമിയാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ പിഎസ് സിയും സാന്പത്തിക സംവരണം നടപ്പാക്കിയിരുന്നു.
160 തിലധികം മുന്നാക്ക സമുദായങ്ങളെയാണ് സാന്പത്തിക സംവരണത്തിന് അർഹരായവരുടെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് പിഎസ്സി സപ്ലിമെന്ററി ലിസ്റ്റ് പുതുക്കുകയും ചെയ്തിരുന്നു.