ആറു മാസത്തെ ചൊവ്വാ പര്യവേക്ഷണത്തിന് ഇന്ത്യ വിക്ഷേപിച്ച ‘മംഗൾയാൻ’ ദൗത്യം 7 വർഷം പൂർത്തിയാക്കി മുന്നോട്ട്. ചെറിയ സാങ്കേതികപ്രശ്നങ്ങളുണ്ടെങ്കിലും ഒരു വർഷം കൂടി ഭ്രമണം തുടരുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ.
ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങൾ എന്നിവയുടെ പഠനത്തിനാണു മംഗൾയാൻ വിക്ഷേപിച്ചത്. പേടകം 3 ചൊവ്വാവർഷങ്ങൾ പിന്നിട്ടു. ഭൂമിയിലെ 2 വർഷമാണു ചൊവ്വയിലെ ഒരു വർഷം. ഓരോ സീസണിലും ചൊവ്വയിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി ഒപ്പിയെടുക്കാൻ പേടകത്തിനു കഴിഞ്ഞു.
മംഗൾയാൻ പകർത്തിയ ആയിരക്കണക്കിനു ചിത്രങ്ങൾ ഉപയോഗിച്ച് ഐഎസ്ആർഒ ചൊവ്വയുടെ അറ്റ്‌ലസ് തയാറാക്കിയിരുന്നു.
മംഗൾയാനിൽനിന്നുള്ള വിവരങ്ങൾ വിവിധ രാജ്യങ്ങളിൽ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുന്നു. ഇപ്പോഴും പ്രവർത്തനം തുടരുന്നുവെന്നതു സംതൃപ്തി പകരുന്ന കാര്യമാണെന്ന് വിക്ഷേപണസമയത്ത് ഐഎസ്ആർഒ മേധാവിയായിരുന്ന കെ. രാധാകൃഷ്ണൻ പറഞ്ഞു.
ഇനി മംഗൾയാൻ–2
2023ലെ ചന്ദ്രയാൻ–3 ദൗത്യത്തിനുശേഷം രണ്ടാം മംഗൾയാൻ ദൗത്യം ലക്ഷ്യമിടുകയാണ് ഐഎസ്ആർഒ. ആദ്യ ദൗത്യത്തിൽനിന്നുള്ള സാങ്കേതിക വിവരങ്ങൾ വിലയിരുത്തിയാണ് ഒരുക്കം. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങാതെ ഭ്രമണപഥത്തിൽനിന്ന് ഓർബിറ്റർ ഉപയോഗിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണു ലക്ഷ്യം.