സംസ്ഥാനത്തെ വില്ലേജ്- താലൂക്ക് ഓഫീസുകളിൽ നടക്കുന്ന ഫയൽ നീക്കങ്ങളെല്ലാം തത്സമയം സെക്രട്ടേറിയറ്റിലെ റവന്യു മന്ത്രിയുടെ ഓഫീസിലിരുന്ന് അറിയാം. സംസ്ഥാനത്തെ റവന്യു ഓഫീസുകളെയെല്ലാം ബന്ധിപ്പിച്ചു കൊണ്ടുള്ള ഓണ്‍ലൈൻ പോർട്ടൽ സംവിധാനം പൂർണ സജ്ജമായതോടെയാണിത്.
ഓരോ വില്ലേജ്- താലൂക്ക്, സർവേ, ആർഡി ഓഫീസുകളിൽ എത്തിയ അപേക്ഷകളുടെയും തീർപ്പായ ഫയലുകളുടെയും വിവരങ്ങൾ സെക്രട്ടേറിയറ്റിലിരുന്നു നിരീക്ഷിക്കാം. ഭൂ നികുതി അടക്കം പണമായും ഡിജിറ്റലായും ലഭിക്കുന്ന തുകയുടെ വിവരങ്ങളും അപ്പപ്പോൾ അറിയാനാകും. ഓരോ ദിവസവും വില്ലേജ്- താലൂക്ക് ഓഫീസുകളിൽ എത്തുന്നവരുടെ എണ്ണം, ഏതൊക്കെ ഇനങ്ങളിൽ അപേക്ഷ ലഭിച്ചു.
എത്ര അപേക്ഷകളിൽ തീർപ്പു കൽപിച്ചു, എത്രയെണ്ണം കെട്ടിക്കിടക്കുന്ന തുടങ്ങിയ വിവരങ്ങളെല്ലാം അറിയാം. ദൈനംദിന ആവശ്യങ്ങൾക്കായി കൂടുതൽ പേർ എത്താത്തതും അപേക്ഷകളിൽ തീർപ്പു കൽപിക്കാത്തതുമായ ഓഫീസുകളിൽ മന്ത്രിയുടെയും റവന്യു സെക്രട്ടറിയുടെയും ഓഫീസിൽ നിന്ന് ഇടപെടലുണ്ടാകും. ഇത്തരം ഓഫീസുകളിൽ ജില്ലാ കളക്ടർമാരുടെ പ്രത്യേക നിരീക്ഷണവുമുണ്ടാകും.
റവന്യു ഓഫീസുകളിലെ ഫയൽ തുറക്കുന്പോൾ തന്നെ റവന്യു മിത്രം പോർട്ടൽ വഴി മന്ത്രിയുടെ ഓഫീസിലെ കംപ്യൂട്ടറിലും ഫയൽ വിവരമെത്തും. അതതു വില്ലേജുകൾക്ക് അവരുടെ മാത്രം ഫയൽ വിവരങ്ങൾ അറിയാൻ കഴിയുന്പോൾ, റവന്യു മന്ത്രിയുടെ ഓഫീസിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും ഫയൽ വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാകും.
ഏറ്റവും കൂടുതൽ ജനങ്ങൾ നേരിട്ടു ബന്ധപ്പെടുന്നത് ഇത്തരം ഓഫീസുകളിലായതിനാലാ ണ് ഇവയുടെ പ്രവർത്തനം നേരിട്ടു നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയത്.
സംസ്ഥാനത്തെ 1666 വില്ലേജ് ഓഫീസുകളെയും 77 താലൂക്ക് ഓഫീസുകളെയും 27 റവന്യു ഡിവിഷണൽ (ആർഡി)ഓഫീസുകളെയും തത്സമയം ബന്ധിപ്പിച്ചുള്ള ഓണ്‍ലൈൻ പോർട്ടലിനു സി- ഡിറ്റാണ് രൂപകൽപന ചെയ്തത്.