കണ്ണൂർ: ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ലഭ്യമായി എന്ന് ഉറപ്പാക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ലഭ്യത ഇല്ലാത്ത കോളനികളിലും മലയോരമുള്പ്പെടെയുളള സ്ഥലങ്ങളിലും നെറ്റ് വര്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം നിര്‍ദേശിച്ചു. എംഎല്‍എമാരായ ടി.ഐ. മധുസൂദനന്, സജീവ് ജോസഫ്, വി.ശിവദാസന്‍ എംപി എന്നിവരാണ് വിഷയം ഉന്നയിച്ചത്. ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.
ജലജീവന്‍ മിഷന് ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതിയിലെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രന്, എം. വിജിന്, സണ്ണി ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ ഗ്രാമീണ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ടി.ഐ. മധുസൂദന്‍ ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് പല സര്‍വീസുകളും നിലച്ചിരിക്കുകയാണ്. വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഇവ ഉടന്‍ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയുടെ 70 കോടിയുടെ സ്പെഷാലിറ്റി ബ്ലോക്ക് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് കടന്നപ്പള്ളി രാമചന്ദ്രന് എംഎല്‍എ നിര്‍ദേശിച്ചു. തലശേരി കൊടുവളളി-വിമാനത്താവള നാലുവരിപ്പാതയുടെ വീതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ഇതിനനുസരിച്ചായിരിക്കും അന്തിമ അലൈന്മെന്റ് നിശ്ചയിക്കുകയെന്നും കെആര്‍എഫ്ബി എക്സിക്യുട്ടീവ് എൻജിനിയർ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലനെ അറിയിച്ചു.യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. കെ പി മോഹനന് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ. പ്രകാശന്, എഡിഎം കെ.കെ. ദിവാകരന്, എംപിമാരുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.