കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് സംഘടിപ്പിച്ച സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്തിൽ 69 പരാതികള്‍ സ്വീകരിച്ചു.
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരിട്ടാണ് പരാതികള്‍ സ്വീകരിച്ചത്. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍നിന്ന് 37 (21 പുരുഷന്, 16 സ്ത്രീ) പരാതികളും കണ്ണൂര്‍ റൂറല്‍ പോലീസ് പരിധിയില്‍നിന്ന് 32 (21 പുരുഷന്, 11 സ്ത്രീ) പരാതികളുമാണ് അദാലത്തിലേക്ക് പോലീസിന് ലഭിച്ചത്. പോലീസ് പരാതി സെല്ലുകളില്‍ ഓണ്‍ലൈനായും നേരിട്ടും ലഭിച്ച പരാതികള്‍ക്കുപുറമെ അദാലത്ത് നടക്കുന്ന സമയത്തും പരാതി സ്വീകരിച്ചു.
അദാലത്തില്‍ വന്ന പരാതികളിൽ കൂടുതലായി അന്വേഷണം നടത്തേണ്ടതിനായി സിറ്റി പോലീസ്, റൂറല്‍ പോലീസ് പരിധികളിലെ എസിപി, ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തി തീര്‍പ്പുകല്‍പ്പിക്കുകയും പരാതിയിന്മേലുള്ള അന്വേഷണറിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവികള്‍ വഴി സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
കണ്ണൂര്‍ ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍, കുറ്റാന്വേഷണം, ജില്ലയിലെ മാവോയിസ്റ്റ് ബാധിത പോലീസ് സ്റ്റേഷനുകളിലെ സ്ഥിതിഗതികള്‍ തുടങ്ങിയവ സംബന്ധിച്ച് ഡിജിപി സിറ്റി പോലീസ് കമ്മീഷണര്‍, റൂറല്‍ പോലീസ് മേധാവി, എസിപി, ഡിവൈഎസ്പിമാർ എന്നിവരുമായി ചർച്ച നടത്തി.
ജില്ലയിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുമായും ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്തി. ഉത്തര മേഖല ഐജി അശോക് യാദവ്, കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. സേതുരാമന് , കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ, കണ്ണൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ തുടങ്ങിയവരും ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.