ഇരിട്ടി : ഇരിട്ടി പഴയ പാലം പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുമെന്ന മുന്‍ പൊതുമരാമത്ത് മന്ത്രിയുടെ വാക്ക് ജലരേഖയായി. പുതിയ പാലം വന്നതോടെ ബ്രിട്ടീഷുകാർ പണിത ചരിത്രപ്രസിദ്ധമായ ഇരുന്പ് പാലത്തെ ബന്ധപ്പെട്ടവർ മറക്കുകയാണ്. പാലത്തിന് പെയിന്റടിച്ചിട്ടു വർഷങ്ങളായി. തകര്‍ച്ചയുടെ പാതയില്‍ സഞ്ചരിക്കുന്ന പാലത്തെ ബലപ്പെടുത്താനും അറ്റകുറ്റപ്പണികള്‍ നടത്താനും ആര്‍ക്കും താത്പര്യമില്ലാത്ത അവസ്ഥയാണ്.
ഉളിക്കല്‍- തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാനുള്ള ഒറ്റവരിപാതയായി പഴയ പാലത്തെ ക്രമീകരിച്ചിരിക്കുകയാണിപ്പോള്.കച്ചേരിക്കടവ് പുതിയ പാലം ഉദ്ഘാടനത്തിനെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് മന്ത്രി ജി.സുധാകരന് ഇരിട്ടി പാല ത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് പ്രഖ്യാപിച്ചത്. എന്നാൽ നടപടികൾ ഉണ്ടായില്ല.
പുറമേ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കിലും ഇരുമ്പുപാളികള്‍ എല്ലാം തുരുമ്പെടുത്തു നശിക്കുകയാണ്. പാലത്തിന്റെ താഴ്ഭാഗത്തെ കോണ്‍ക്രീറ്റു ബീമുകൾ അടര്‍ന്നു പുഴയിലേക്ക് വീഴുന്നത് നിത്യസംഭവമായിരിക്കുകയാണ്. ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹങ്ങള്‍ പാലത്തിലൂടെ പോകുമ്പോള്‍ പാലം ഇളകി ആടുന്നുമുണ്ട്. പുതിയ പാലം നിർമാണത്തിനു ശേഷം പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന രീതിയില്‍ പ്രചാരണം ഉയര്‍ന്നിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.