ഇരിട്ടി: പുഴകളില്‍ നീരൊഴുക്ക് കുറഞ്ഞതോടെ മണലൂറ്റ് സംഘങ്ങള്‍ വീണ്ടും സജീവമായി. റവന്യു വകുപ്പിന്റെയും പോലീസിന്റെയും ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് മാറിയതോടെയാണ് പുഴകള്‍ കേന്ദ്രീകരിച്ച് മണല്‍ മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയത്.
വളപട്ടണം, ബാവലി, ബാരാപോള്‍ പുഴകളുടെ ഇരുകരകളില്‍ നിന്നുമായി നിരവധി പേരാണ് മണല്‍ വാരുന്നത്.
ഞായറാഴ്ച്ച പഴശി പദ്ധതി പ്രദേശമായ പടിയൂര്‍ പൂവ്വത്തുനിന്നും 15 ലോഡ് മണല്‍ പോലീസും റവന്യു സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇന്നലെ ഇതേ സ്ഥലത്തു നിന്നും അല്പം മാറി ആറു ലോഡ് മണല്‍കൂടി റവന്യു സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത മണല്‍ നിര്‍മിതിക്ക് കൈമാറി.
തോണികളും ചങ്ങാടങ്ങളും ഉപയോഗിച്ച് വെള്ളത്തില്‍നിന്ന് മുങ്ങി യെടു ക്കുന്നതും വെള്ളപ്പൊക്കത്തില്‍ കരയ്ക്ക് അടിഞ്ഞ മണലുമാണ് വ്യാപകമായി വാരുന്നത്. പഴശി പദ്ധതിയോട് ചേര്‍ന്ന് വളപട്ടണം പുഴയുടെ ഭാഗമായ പൂക്കൂണ്ടിലാണ് മണല്‍കടത്ത് സജീവ മായത്.
മുന്‍കാലങ്ങളില്‍ നിരവധി വാഹനങ്ങളും മണലും റവന്യു സംഘവും പോലീസും പിടികൂടിയിരുന്നു.
ഇത്തവണ പ്രദേശത്ത് കാര്യമായ പരിശോധനകള്‍ ഒന്നും നടക്കുന്നില്ല. പഴശി പദ്ധതിയുടെ മണല്ക്കടവുകളിലും ഇതുതന്നെയാണ് സ്ഥിതി. അയ്യപ്പന്കരി, ജപ്പാന് കുടിവെള്ള പദ്ധതിയുടെ കിണര്‍ ഉള്‍പ്പെടുന്ന പ്രദേശം എന്നിവിടങ്ങളില്‍ നിന്നും കടത്തുന്ന മണലിന് കൈയ്യും കണക്കുമില്ല. പുഴയുടെ ഇരുകരകളോയും ബന്ധിപ്പിച്ച് ചങ്ങാടം നിര്‍മിച്ചാണ് മണലെടുക്കുന്നത്.
സ്ഥിരമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്ന പ്രദേശമായിട്ടും ജലസേചന വിഭാഗം ഒരു പരാതി നല്കാന് പോലും തെയാറായിട്ടില്ല. എടക്കാനം, തന്തോട്, മുടയരഞ്ഞി, പാലപ്പുഴ, ചാക്കാട്, അയ്യപ്പന്‍കാവ് എന്നിവിടങ്ങളിലെല്ലാം വന്‍ മണല്‍ക്കൊള്ളയാണ് നടക്കുന്നത്.