സംസ്ഥാനത്തെ നഗരസഭകളും കോർപറേഷനുകളും സാന്പത്തിക പ്രതിസന്ധിയിലേക്ക്. ലോക്ഡൗണിനെത്തുടർന്നു നികുതിവരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായതും വരുമാനമാർഗമായിരുന്ന പല നികുതികളും ജിഎസ്ടിയുടെ പേരിൽ സർക്കാരിന്റെ ഭാഗമാക്കിയതുമാണു നഗരസഭകളെ പ്രതിസന്ധിയിലാക്കിയത്.
സാന്പത്തിക പ്രതിസന്ധി കനത്തതോടെ ജീവനക്കാർക്കു ശന്പളവും പെൻഷനും പോലും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയായി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമുള്ള നഗരസഭകളാണു കടുത്ത പ്രതിസന്ധി നേരിടുന്നത്. തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളുടെ സാന്പത്തികനിലയും താളംതെറ്റി.
കോവിഡ് രൂ ക്ഷമായതോടെ കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി നികുതിവരുമാനത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ഇതിനൊപ്പം സർക്കാർ അനുവദിക്കേണ്ട ഗ്രാന്റുകൾ സമയബന്ധിതമായി നൽകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
പരസ്യനികുതി അടക്കം നഗരസഭകളിൽനിന്ന് ഒഴിവാക്കിയിരുന്നു. ലോക്ഡൗണിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നതിനാൽ ഇവിടെനിന്നു ലഭിക്കേണ്ട നികുതി പിരിച്ചെടുക്കാനുമായില്ല.
കോവിഡ് സാഹചര്യത്തിൽ മുടക്കം വരുത്തിയവർക്ക് നോട്ടീസ് അയയ്ക്കാനും കഴിയില്ല. ജീവനക്കാരുടെ ശന്പളവിതരണത്തിനും നഗരസഭകളുടെ ദൈനംദിന പ്രവർത്തനത്തിനും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കും തുക കണ്ടെത്താനാകാതെ നഗരസഭകൾ വിഷമിക്കുകയാണ്.
ഈ സ്ഥിതി തുടർന്നാൽ വരുംനാളുകളിൽ നഗരസഭകൾ കൂടുതൽ സാന്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുമെന്നാണ് കേരള മുൻസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം തദ്ദേശഭരണ മന്ത്രി എം.വി. ഗോവിന്ദനെ നേരിൽക്കണ്ട് അസോസിയേഷൻ ഭാരവാഹികൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
നഗരസഭകളുടെ തനതു ഫണ്ടിൽനിന്നാണ് വിരമിച്ച ജീവനക്കാർക്കു പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 650 കോടിയോളം രൂപ ഈ ഇനത്തിൽ കുടിശികയുണ്ട്.