ഇരിട്ടി : സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്എഫ്ഡിസി) നേതൃത്വത്തിൽ പായം പഞ്ചായത്തിലെ കല്ലുമുട്ടിയിൽ നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ് തിയേറ്റർ 7 മാസത്തിനകം പൂർത്തിയാകും. ഇരിട്ടി – കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ മാടത്തിക്ക് സമീപം പായം പഞ്ചായത്ത് പദ്ധതി പ്രകാരം ഇരിട്ടിപ്പുഴയോരത്ത് നിർമ്മാണം നടക്കുന്ന കെട്ടിട സമുച്ചയത്തിലാണ് തിയേറ്റർ നിർമ്മാണവും നടക്കുന്നത്. നിർമ്മാണ പ്രവർത്തനം വിലയിരുത്തനെത്തിയ ചലച്ചിത്ര വികസന കോർപറേഷൻ ഉന്നത തല സംഘമാണു ഏഴുമാസം കൊണ്ട് തിയേറ്ററിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയത്.
പായം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള 80 സെന്റ് സ്ഥലത്താണ് 7 കോടി രൂപ ചെലവിൽ മൾട്ടിപ്ലക്‌സ് തിയേറ്റർ ഒരുക്കുന്നതു. 5 നിലയുള്ള കെട്ടിടത്തിൽ അടിയിലെ നിലയിൽ പാർക്കിങ്, 2 നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ, മൂന്നും നാലും നിലകൾ ഉൾപ്പെടുത്തി 2 തിയേറ്ററുകൾ എന്നിവയാണു പദ്ധതി. തിയേറ്ററുകളുടെ മുകൾ വാർപ്പും ചില്ലു പണികളും മാത്രമാണു പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പണിയിൽ ബാക്കിയുള്ളത്. പണി പൂർത്തിയാകുന്നതോടെ ചലച്ചിത്ര വികസന കോർപറേഷന്റെ തിയേറ്റർ ഒരുക്കുന്ന ആദ്യ പഞ്ചായത്തായി പായം മാറും .
തിയേറ്ററിനുള്ളിൽ ലോകത്തെ ഏറ്റവും ആധുനിക നിലവാരത്തിലൂള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇന്റീരിയർ ക്രമീകരണങ്ങളും ആണ് ഒരുക്കുക. ഇതിനായി 5.89 കോടി രൂപ കിഫ്ബിയിൽ നിന്നു അനുവദിച്ചു. ഈ പണികളുടെ അന്തിമഘട്ട പരിശോധനയും അളവെടുപ്പും ഇന്നലെ ഉന്നത സംഘം പൂർത്തിയാക്കി. ടെൻഡർ നടപടിക്കു 1 മാസവും നിർമാണത്തിനു 6 മാസവും ആണു വേണ്ടത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയ്ക്കായിരുന്നു കെട്ടിട നിർമാണ ചുമതല. 150 സീറ്റുകൾ വീതം ഉള്ള 2 തിയേറ്ററുകളാണു പണിയുന്നത്.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പ്രൊജക്ട് മാനേജർ കെ.ടി. ജോസ്, എൻജിനീയർമാരായ എസ്. അനിൽ, പി. എസ്. സുബിൻ, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ആർ. രാജേഷ് കുമാർ, ചിറ്റൂർ തിയേറ്റർ മാനേജർ എൻ.വി. പ്രതീഷ്‌കുമാർ എന്നിവരാണ് സന്ദർശനം നടത്തിയത്. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള, അംഗം പി. സാജിദ്, അസിസ്റ്റന്റ് സെക്രട്ടറി ഷീന കുമാരി, അസിസ്റ്റന്റ് എൻജിനീയർ ബെന്നി ജോസഫ്, ജൂണിയർ സൂപ്രണ്ട് ലതീഷ് ബാബു, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എജി എം. കെ. പ്രകാശ് എന്നിവറം സംഘത്തോടൊപ്പമുണ്ടായിരുന്നു.
previous post