കേരളത്തില്‍ കര്‍ഷകര്‍ക്കും കൃഷിക്കും ദുരിതമാകുന്ന കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കാന്‍ 2011 മുതല്‍ പഞ്ചായത്തുകള്‍ വഴി നടപടികള്‍ സ്വീകരിച്ചെന്ന അവകാശവാദവുമായി സംസ്ഥാന സര്‍ക്കാർ. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകളിലൊന്നും അതിനെ വെടിവയ്ക്കാനോ കൊല്ലാനോ പഞ്ചായത്തുകള്‍ക്കോ കര്‍ഷകര്‍ക്കോ അധികാരമില്ലെന്നിരിക്കെയാണു സര്‍ക്കാരിന്റെ മറിച്ചുള്ള വാദം.
പഞ്ചായത്തുകള്‍ വഴി എന്തെല്ലാം നടപടികളാണു സ്വീകരിച്ചതെന്ന കേന്ദ്രത്തിന്റെ രേഖാമൂലമുള്ള ചോദ്യത്തിനു മറുപടി നൽകാതെ കേരളം ഒഴിഞ്ഞുമാറുകയും ചെയ്തു. കേന്ദ്രസര്‍ക്കാരില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു കാലങ്ങളായി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കാട്ടുപന്നി വിഷയത്തില്‍ കേരളത്തിന്റെ ഒളിച്ചുകളി പുറത്തുവന്നത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ മൂന്നിലാണു കാട്ടുപന്നികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാട്ടുപന്നികള്‍ നാട്ടിലിറങ്ങി മനുഷ്യജീവനോ കൃഷിക്കോ നാശമുണ്ടാക്കിയാല്‍ വെടിവച്ചുകൊല്ലാനുള്ള അനുമതി വനം ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്. കൃഷി എത്ര നശിപ്പിച്ചാലും കര്‍ഷകര്‍ കാട്ടുപന്നിയെ കൊല്ലുന്നതു നിലവില്‍ ശിക്ഷാര്‍ഹമാണ്.
കാട്ടുപന്നിയെ ഷെഡ്യൂള്‍ അഞ്ചിലെ ക്ഷുദ്രജീവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനായി 2020 നവംബര്‍ ഒന്നിനു സംസ്ഥാനം നല്കിയ കത്ത് കേന്ദ്രം തള്ളി.
കാട്ടുപന്നി ശല്യം നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം കൊടുത്തു പ്രശ്നം പരിഹരിക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. തെലുങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സമാനവിഷയത്തില്‍ പഞ്ചായത്ത് അധ്യക്ഷന്മാര്ക്ക് അധികാരം നല്‍കിയിട്ടുണ്ട്.