ഗ്രാമീണ ഇന്ത്യയുടെ കൈത്താങ്ങായ ഗ്രാമീൺ ബാങ്കുകളെയും സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ 43 ഗ്രാമീൺ ബാങ്കുകളിൽ 18 ബാങ്കുകളാണ് ലാഭത്തിൽ പ്രവർത്തിക്കുന്നത്. ആറെണ്ണം കാലങ്ങളായി നഷ്ടത്തിലാണ്. 19 ബാങ്കുകൾ കഴിഞ്ഞ സാന്പത്തികവർഷം നഷ്ടത്തിലായി. ലാഭത്തിലുള്ള ബാങ്കുകൾ നിലനിർത്തി കഴിഞ്ഞ സാന്പത്തികവർഷം നഷ്ടത്തിലായ 19 ബാങ്കുകളെ സ്വകാര്യവത്കരിക്കാനാണ് സർക്കാർ തീരുമാനം.
എന്നാൽ, സ്വകാര്യവത്കരണത്തിനെതിരേ ബിഎംഎസ് രംഗത്തുവന്നത് കേന്ദ്രസർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. രാജ്യത്തെ 43 ഗ്രാമീൺ ബാങ്കുകളെ സംയോജിപ്പിച്ച് നാഷണൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കുകയെന്നതാണ് ഭൂരിഭാഗം സംഘടനകളുടെയും ആവശ്യം. ഇങ്ങനെ വന്നാൽ എസ്ബിഐയെക്കാൾ ശക്തമായ ബാങ്കിംഗ് സംവിധാനമായി ഗ്രാമീൺ ബാങ്കുകൾ മാറുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യവത്കരിക്കുന്നതിനു പകരം നാഷണൽ റൂറൽ ബാങ്ക് രൂപീകരിക്കുക, ഗ്രാമീണ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാമീൺ ബാങ്ക് ജീവനക്കാർ കഴിഞ്ഞ ദിവസം പാർലമെന്റിനു മുന്നിൽ ധർണ നടത്തിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ബാങ്കിംഗ് ഇടപാടുകാരുള്ളത് ഗ്രാമീൺ ബാങ്കുകളിലാണ്. 43 കോടി ഇടപാടുകാർക്കാണ് ഗ്രാമീൺ ബാങ്കിന്റെ സേവനം ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ കുത്തക മുതലാളിമാർ വരുത്തിവച്ച കിട്ടാക്കടത്തെ തുടർന്ന് വാണിജ്യ ബാങ്കുകൾക്ക് മൂന്നു ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകിയത്.
എന്നാൽ പാവപ്പെട്ടവരുടേയും കർഷകരുടേയും ആശ്രയമായ ഗ്രാമീൺ ബാങ്കുകൾക്കായി ഈ കാലയളവിൽ നീക്കിവച്ചത് 7000 കോടി രൂപ മാത്രമാണ്. 2020 -21 സാന്പത്തികവർഷം 1557 കോടി രൂപ ലാഭം ഉണ്ടാക്കിയ ഗ്രാമീൺ ബാങ്കിന്റെ റിസർവ് ഫണ്ട് 30,100 കോടി രൂപയാണ്. 2,75,529 കോടിയുടെ നിക്ഷേപമുണ്ട്. മൊത്തം ബിസിനസ് 8,60,428 കോടി രൂപയാണ്.