കോവിഡുണ്ടാക്കിയ നഷ്ടം നികത്താൻ ബ്രൂവറികൾ ബിയറിന്റെ ഉപയോഗ കാലാവധി നീട്ടുന്നു. ഒരുവർഷംവരെ സൂക്ഷിക്കാൻ കഴിയുന്ന ബിയറുകൾ വിൽപ്പനയ്ക്കെത്തി. നിലവിൽ ആറുമാസമായിരുന്നു കാലാവധി. കോവിഡ് ലോക്ഡൗണിൽ ഷോപ്പുകൾ അടച്ചിട്ടപ്പോൾ ഇവ കേടായതുകാരണം വൻ നഷ്ടമാണ് കമ്പനികൾക്കുണ്ടായത്.
ഇതിനിടെയാണ് ഒരുവർഷത്തെ കാലാവധിയുള്ള ബിയറുകളുമായി രണ്ടു കമ്പനികൾ എത്തിയത്. ഇവയ്ക്ക് ആദ്യം ബിവറേജസ് കോർപ്പറേഷൻ അനുമതി നിഷേധിച്ച് എക്സൈസിന്റെ നിയമോപദേശം തേടി. അബ്കാരി നിയമപ്രകാരം ബിയറിന് കാലാവധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കാലാവധി രേഖപ്പെടുത്തണമെന്നുമാത്രമാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലുള്ളത്. ആറുമാസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന് ബിയർ നിർമാതാക്കളാണ് നിഷ്കർഷിച്ചിരുന്നത്. ലേബലിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് എക്സൈസും ബിവറേജസ് കോർപ്പറേഷനും ആറുമാസമായി ബിയറിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. നിലപാട് മാറ്റിയ ബിവറേജസ് കോർപ്പറേഷൻ രാസപരിശോധനാഫലവും കമ്പനി ഹാജരാക്കിയ രേഖകളും പരിഗണിച്ച് പുതിയ ബ്രാൻഡുകൾക്ക് വിൽപ്പനാനുമതി നൽകി.
നഷ്ടം നേരിട്ട മറ്റു ബിയർ കമ്പനികളും ഇതേ വഴിക്ക് നീങ്ങുകയാണ്. രാസപരിശോധനയ്ക്കു ശേഷമേ തുടർന്ന് വിൽപ്പനാനുമതി നൽകുകയുള്ളൂ.