ഇരിട്ടി: വൈവിധ്യവത്കരണത്തിലൂടെ വരുമാന വര്‍ധനയും പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമാക്കി പുതുവഴികള്‍ തേടുന്ന ആറളം ഫാം സെന്‍ട്രൽ നഴ്സറിയില്‍ നിന്ന് മത്സ്യവും വിപണിയിലേക്ക്. ഫാമിലെ നീരുറവ പ്രയോജനപ്പെടുത്തി വളര്‍ത്തിയെടുത്ത 4000 മത്സ്യക്കുഞ്ഞുകള് പൂര്‍ണ വളര്‍ച്ചയെത്തി വിപണനത്തിന് തയാറായി. ഗിഫ്റ്റ് തിലോപിയ, ചിത്രലാഡ ഇനത്തില്‍പ്പെട്ട 3500 മത്സ്യങ്ങളാണ് വിപണനത്തിന് തയാറായിരിക്കുന്നത്.
അഞ്ചുമാസം മുന്‍പ് ഫാം എംഡി ബിമല്‍ഘോഷിന്റെ താത്പര്യപ്രകാരം പരീക്ഷണ പദ്ധതി എന്ന നിലയിലാണ് ആറ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള കുളത്തില്‍ 4000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഇതില്‍ 3500 കഞ്ഞുങ്ങളെയെങ്കിലും സംരക്ഷിക്കാന്‍ കഴിഞ്ഞു. ഓരോന്നിനും 250-300 ഗ്രാം തൂക്കം എത്തിയശേഷമാണ് വില്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഫാം സെന്‍ട്രൽ നഴ്സറിയില്‍ നിന്ന് വിവിധതരം നടീല്‍ വസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ജീവനോടെ മത്സ്യങ്ങളെ പിടിച്ചു നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഒന്നാംഘട്ട പരീക്ഷണം വിജയമായതോടെ ഫാമില്‍ പുതുതായി ആരംഭിക്കുന്ന നഴ്സറിയോട് ചേര്‍ന്ന് 11 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലാശയവുമുണ്ടാക്കി. പാലപ്പുഴ പുഴയില്‍ നിന്ന് വെള്ളം എത്തിച്ച് അടുത്ത ദിവസങ്ങളില്‍ ഇവിടെയും മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തും. വൈവിധ്യ വത്കരണത്തിന്റെ ഭാഗമായി ഫാമില്‍ ഒന്നര ഹെക്ടറില്‍ പുതിയ നഴ്സറിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
മത്സ്യങ്ങളുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയി കുര്യന്, ഫാം എംഡി ബിമല്‍ഘോഷ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാര്‍ഡ് അംഗം മിനി ദിനേശന്, ഫാം മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീകുമാര്‍, കെ.കെ ജനാര്ദ്ദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
previous post