• Home
  • Kerala
  • സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം; സി 1 2 വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം
Kerala

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം; സി 1 2 വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം

വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്നു ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ 80 ശതമാനവും തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ 80 ശതമാനത്തിനടുത്തും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ജില്ലകള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുമ്ബോള്‍ താരതമ്യേന കുറഞ്ഞ തോതില്‍ വാക്‌സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച്‌ ക്രമീകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്‌സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്‌സിന്‍ നല്‍കാന്‍ ജില്ലാ ഭരണകൂടവും ശ്രദ്ധിക്കണം. സി 1 2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വാറന്റൈന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്ലതോതില്‍ വാക്‌സിന്‍ നല്‍കാനായിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്ക് കൂടി എത്രയും പെട്ടെന്ന് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ ഡബ്യൂഐപിആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പൂര്‍ണ ലോക് ഡൗണാണ്. ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കണം. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാര്‍ഡ് തല ലോക് ഡൗണാകും ഏര്‍പെടുത്തുക.

അധ്യാപകരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കും. അതേസമയം സന്നദ്ധരാവുന്ന അധ്യാപകരെ ഉള്‍പെടുത്തും. നിലവില്‍ എട്ട് ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന്റെ പക്കലുണ്ട്. അത് ഉടന്‍ നല്‍കി തീര്‍ക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ഏണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related posts

വിഴിഞ്ഞത്ത് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു

Aswathi Kottiyoor

‘കുഞ്ഞാപ്പ്’ ലോഗോ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു

Aswathi Kottiyoor

രണ്ട് വയസ്സുകാരി മുങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox