കണ്ണർ: സംസ്ഥാനത്തെ ആദ്യത്തെ എക്സ്ക്ലൂസിവ് ജല സാഹസിക വിനോദകേന്ദ്രമായി മാറാൻ കണ്ണൂരിലെ കാട്ടന്പള്ളി ഒരുങ്ങുന്നു. ജലസാഹസിക വിനോദമായ കയാക്കിംഗ് സെന്ററാണ് ആരംഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ഏതാണ്ട് പൂർത്തീകരിച്ചു. കാട്ടാന്പള്ളി പുഴയുടെ പ്രത്യേകതയും സാധ്യകളുമാണ് കയാക്കിംഗ് സംസ്ഥാനത്തെ ആദ്യ കയാക്കിംഗ് സെന്റർ ഇവിടെ സ്ഥാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.75 ലക്ഷത്തോളം രൂപ ചെലവിലാണ് സെന്റർ സ്ഥാപിക്കുന്നത്. കയാക്കിംഗിനു പുറമേ ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി, വാട്ടർ സ്കൂട്ടർ, റാഫ്റ്റിംഗ്, ഇൻഫ്ലാറ്റബിൾ ബോട്ട് (കാറ്റു നിറച്ച് ഉപയോഗിക്കുന്ന ബോട്ട്), പെഡൽ ബോട്ട്, ബനാന റൈഡിംഗ്, കഫ്റ്റേരിയ, പാർക്കിംഗ് സൗകര്യം, കുട്ടികൾക്കുള്ള പാർക്ക്, ശുചിമുറികൾ എന്നിവയും ഒരുക്കും. ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട നിർമാണത്തിന്റെ പണി പൂർത്തിയായി. രണ്ടു നില കെട്ടിടത്തിൽ താഴത്തെ നിലയിൽ സാഹസിക വിനോദ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യവും മുകൾ നിലയിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള മുറികളും ഡ്രസിംഗ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 75 ലക്ഷത്തോളം രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കുന്നത്. സീറോ വേസ്റ്റ് സംവിധാനത്തിലായിരിക്കും സെന്റർ പ്രവർത്തിക്കുക. ജലകേളികളിൽ ഏർപ്പെടുന്നവർക്ക് കുടിവെള്ളം പ്രത്യേക വാട്ടർ ബോട്ടിലുകളിൽ നൽകും. പുഴ മലിനപ്പെടുത്തുന്ന തരത്തിലുള്ള ഒരു സാധനങ്ങളും അനുവദിക്കില്ല. ഭക്ഷണാവശിഷ്ടങ്ങളും മറ്റും പുഴയിൽ വലിച്ചെറിയുന്നത് തടയാനാണിത്. ജല വിനോദത്തിലേർപ്പെടുന്നവർക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനായിരിക്കും നടത്തിപ്പ് ചുമതല.
നേരത്തെ കണ്ണൂർ ജില്ലാ കളക്ടറായിരുന്ന മിർ മുഹമ്മദായിരുന്നു കാട്ടാന്പള്ളി പുഴയിലെ സാഹസിക വിനോദ സഞ്ചാര സാധ്യതകൾ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് അദ്ദേഹം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും പദ്ധതിക്ക് അനുമതി നൽകുകയുമായിരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും കൂടുതൽ ജലവിനോദ ഉപകരണങ്ങളുള്ള സെന്ററായി കാട്ടാന്പള്ളി മാറും. നഗരത്തിനോട് ചേർന്നു കിടക്കുന്നതും സാഹസിക പ്രിയർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നതുമാണ് കാട്ടാന്പള്ളിയുടെ പ്രത്യേകത. പുഴയുടെ സ്വാഭാവികതയും കണ്ടൽക്കാടുകളുടെ സാന്നിധ്യവും ഗ്രാമീണ ഭംഗിയും വിദേശികൾ ഉൾപ്പെടെയുള്ളവരെ കൂടി കാട്ടാന്പള്ളി പ്രിയപ്പെട്ടതാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം തന്നെ ധർമടം കേന്ദ്രീകരിച്ച് അഞ്ചരക്കണ്ടി പുഴയിൽ റാഫ്റ്റിംഗ് ഉൾപ്പടെയുള്ള പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. അഞ്ചരക്കണ്ടിയിൽ കുടുംബസമേതമുള്ള ജല വിനോദ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അഞ്ചരക്കണ്ടി പുഴയിൽ റാഫ്റ്റിംഗ് നടത്തിയിരുന്നു. ഭാര്യ വീണയ്ക്കൊപ്പമായിരുന്നു മന്ത്രിയുടെ റാഫ്റ്റിംഗ്.
വലിയ സാധ്യത:
മന്ത്രി റിയാസ്
കണ്ണൂർ: ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമൊരുക്കിയാല് ജല- സാഹസിക ടൂറിസത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ നദികളെ കോര്‍ത്തിണക്കി സാഹസിക ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. ഇതിന്റെ സാധ്യതകളെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.അഞ്ചരക്കണ്ടി പുഴയുടെ പ്രത്യേകതയും സാധ്യതയും മനസിലാക്കി പുഴയുടെ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ടൂറിസം വകുപ്പ് പദ്ധതി തയാറാക്കും. ഉത്തര മലബാറില്‍ നിലവില്‍ പുരോഗമിക്കുന്ന റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുമായി സാഹസിക ടൂറിസത്തെ കൂടി ബന്ധിപ്പിക്കാനായാല്‍ ഇവിടേക്ക് ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിനോദത്തിനായി മല്‍സ്യബന്ധനത്തിനുള്ള സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കും. തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികകളെ ആകര്‍ഷിക്കാവുന്ന രീതിയില്‍ സംസ്ഥാനത്തെ വാട്ടര്‍ ടൂറിസം രംഗത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.