ആയുർവേദ മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന പച്ചമരുന്നുകളുടെഅവശിഷ്ടങ്ങള് വളമാക്കി മാറ്റി കൃഷി നടത്തുകയാണ് ധർമശാലയിലെ എം.വി.ആര് ആയുര്‍വേദ മെഡിക്കല്‍ കോളജ്. ഇവിടുത്തെ ഹെര്‍ബല്‍ നഴ്സറിയിലും ഇല ഫാമിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ആയുർവേദ വളക്കൂട്ട് മികച്ച വിളവാണ് നൽകിയിരിക്കുന്നത്. ആയുർവേദ മരുന്നുണ്ടാക്കുന്പോഴുള്ള അവശിഷ്ടങ്ങളുടെ സംസ്കരണം വലിയ വെല്ലുവിളിയായപ്പോഴാണ് എന്തുകൊണ്ട് ഇതിനെ വളമാക്കി മാറ്റിക്കൂട എന്ന ചിന്ത അധികൃതരിൽ ഉയർന്നത്.
ആയുർവേദ മെഡിക്കൽ കോളജിൽ പച്ചമരുന്ന് കൃഷി നടത്താന്‍ ഒരുപാട് ചകിരിയും മറ്റ് ജൈവവളവും ആവശ്യമായി വരുന്നുണ്ട്. ഇതിന് വലിയതോതില്‍ പണച്ചെലവും വരും. ആയുർവേദ മരുന്നുകൾ നിര്‍മിക്കുമ്പോള്‍ ബോയിലറിൽനിന്നു ലഭിക്കുന്ന ചാരവും പശുവിന് ചാണകവും വെള്ളത്തില്‍ കലക്കി സൂക്ഷ്മാണുക്കളെയും കൂട്ടിച്ചേര്‍ത്ത് വളമുണ്ടാക്കിയെടുത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഈ മിശ്രിതം ഗ്രോബാഗില്‍ നിറച്ച് ചെടികള്‍ നടുകയാണ് ചെയ്തത്. സാധാരണ നടത്തുന്ന മഞ്ഞള്‍ കൃഷിയില്‍ ഇലയ്ക്ക് 50 സെന്റിമീറ്റര്‍ നീളമാണുണ്ടാകുന്നത്. എന്നാല്‍ പച്ചമരുന്ന് അവശിഷ്ടം വളമായി ഉപയോഗിച്ചുള്ള കൃഷിയില്‍ മഞ്ഞളിന്റെ ഇലയ്ക്ക് 90 സെന്റിമീറ്ററോളം നീളമുള്ളതിനോടൊപ്പം ചെടികള്‍ കരുത്തോടെ വളരുകയും ചെയ്തു. ഇത്തവണത്തെ മഞ്ഞള്‍ വിളവെടുപ്പിന് മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നത്.
പച്ചമരുന്ന് വളം ഉപയോഗിച്ചുള്ള മഞ്ഞള്‍ കൃഷി വിജയം കണ്ടതോടെ കറ്റാര്‍വാഴ, രാമച്ചം തുടങ്ങി മറ്റ് ആയുര്‍വേദ ചെടികളും അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് കൃഷിചെയ്യാനാണ് എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജധികൃതരുടെ തീരുമാനം. പച്ചമരുന്ന് വളം ഉപയോഗിച്ച് കൃഷി ചെയ്ത പച്ചക്കറികള്‍ക്ക് മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഉടന്‍തന്നെ ഈ വളം കര്‍ഷകര്‍ക്ക് വാങ്ങാവുന്ന വിലയില്‍ മാര്‍ക്കറ്റിലെത്തിക്കുമെന്നും എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ പ്രഫ. ഇ. കുഞ്ഞിരാമന് പറഞ്ഞു. ഫോൺ: 8590645482.