സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റീ-സർവേ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിനു മന്ത്രിസഭ അനുമതി നൽകി. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് ഘട്ടമായി പൂർത്തീകരിക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റീ-ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകി.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റൽ റീ-സർവേ പൂർത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റവന്യൂ, സർവേ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകും. ഡിജിറ്റൽ ഭൂരേഖ ഭൂപട സംവിധാനങ്ങളുടെ ശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താൻ ആവശ്യമായ തരത്തിൽ ഐടി സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്.