സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു.അപേക്ഷിച്ചാൽ 24 മണിക്കൂറിനകം കാർഡ് നൽകും. നടപടിക്രമങ്ങൾ ലളിതമാക്കും. അപേക്ഷയോടൊപ്പം ആധാർ വിവരങ്ങൾ നൽകുന്നതിനാൽ മറ്റേതെങ്കിലും കാർഡിൽ ഉൾപ്പെട്ടാലും പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നും ഇ.ടി. ടൈസൺ മാസ്റ്റുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വാടകവീട്ടിൽ താമസിക്കുന്നവർക്ക് ഒരു കെട്ടിടത്തിൽ രണ്ട് കുടുംബങ്ങൾ ഉണ്ടെങ്കിൽ അപേക്ഷിക്കാനാകാത്ത നിലവിലെ സ്ഥിതി മാറ്റും. ഒരേ വീട്ടുനമ്പരിൽ തന്നെ ഒന്നിലേറെ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസർ പരിശോധന നടത്തി നിജസ്ഥിതി ഉറപ്പാക്കിയാൽ മതി. പ്രകൃതിദുരന്തത്തിൽ പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകും. റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, വൈദ്യുതി ബിൽ, എൽ.പി.ജി. ബിൽ, ഫോട്ടോപതിച്ച ബാങ്ക് പാസ്ബുക്ക്, ലാന്റ് ഫോൺ ബിൽ എന്നീ രേഖകളിൽ ഒന്ന് മതിയാകും. ഇൗ രേഖകളിലെല്ലാം മേൽവിലാസം ഒന്നുതന്നെ ആയിരിക്കണം. ഇക്കാര്യം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി. ഗസറ്റഡ് അല്ലാത്തവർക്ക് ഡി.ഡി.ഒമാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവർക്ക് അവിടത്തെയും സാക്ഷ്യപത്രം വേണം. പുറമ്പോക്കിൽ താമസിക്കുന്നവർക്കും കാർഡ് നൽകും. ഒരു കാർഡിലും ഇല്ലാത്തവർക്ക് ആധാർ കാർഡ് പ്രകാരം റേഷൻ കാർഡ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.തിരിച്ചെടുത്ത് രണ്ട് ലക്ഷത്തോളം കിറ്റുകൾതിരുവനന്തപുരം: ജൂണിൽ 83,62,979 കിറ്റ് വിതരണം ചെയ്തതായി മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. ഇതിനായി റേഷൻ കടകളിലെത്തിച്ച രണ്ട് ലക്ഷത്തോളം കിറ്റുകൾ മാത്രമാണ് വിതരണ സമയപരിധി അവസാനിച്ചശേഷം സപ്ളൈകോ തിരിച്ചെടുത്തത്.
മുൻഗണനേതര വിഭാഗത്തിനുള്ള അലോട്ട്മെന്റ് കുറവായതിനാൽ വിവിധ ഘട്ടങ്ങളിലായി 3,05,030 ടൺ അരി വിതരണം വിതരണം ചെയ്യുന്നതിനായി 507.17 കോടി രൂപ സംസ്ഥാനം ചെലവാക്കി. ഇതിൽ 2,37,689 ടൺ അരി സ്പെഷ്യൽ വിഹിതമാണ്.
റേഷൻ കടകളിലെ ഇ പോസ് മെഷിൻ വഴി മൈക്രോ എ.ടി.എം സംവിധാനം ആരംഭിക്കുന്നതിന് വിവിധ ബാങ്കുകളുമായി ചർച്ച നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.