പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോതമംഗലം നെല്ലിക്കുഴിയിൽ ബി.ഡി.എസ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ട്. അതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസിൽ കൊലപാതകി ബീഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനത്തിനെതിരെ സാമൂഹികമായി ശക്തമായ എതിർപ്പ് ഉയർന്നു വരണം. സംസ്ഥാനത്തെ സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ പങ്കെടുക്കരുതെന്നും അഭ്യർത്ഥിച്ചു.