കരിക്കോട്ടക്കരി : കരിക്കോട്ടക്കരി പിഎച്ച്സി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ സർക്കാർ ഉത്തരവ് എത്രയും വേഗം നടപ്പിലാക്കണമെന്ന് കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മറ്റി.
അയ്യങ്കുന്ന് പഞ്ചായത്തിൽ കരിക്കോട്ടക്കരി പ്രദേശത്ത് ആറ് ആദിവാസി കോളനികളടക്കം ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം 2020 ഒക്ടോബറിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക ഉത്തരവിലൂടെ ആരോഗ്യ വകുപ്പ് കുടുംബരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു. കരിക്കോട്ടക്കരി പ്രദേശത്തെ ആളുകളുടെ അഭ്യർഥന മാനിച്ചും ആർദ്രം പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്ത് എന്ന നിലയിലുമാണ് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ മുൻകൈ എടുത്ത് തീരുമാനം കൈക്കൊണ്ടത്. എന്നാൽ ഉത്തരവ് വന്ന് ഒരു വർഷമായിട്ടും യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല.
മലയോര ഗ്രാമമായ ഈ പ്രദേശത്തെ ആയിരക്കണക്കിനാളുകൾക്കു ഏറെ പ്രയോജനം ചെയ്യുന്ന തീരുമാനം ഉടൻ നടപ്പിലാക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മറ്റി പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ നിവേദനം നൽകി.
previous post