തരിശു കിടക്കുന്ന നെൽവയലുകൾ കണ്ടെത്തി കൃഷിയിലേക്കു തിരികെയെത്തിക്കാൻ കൃഷി വകുപ്പിന്റെ ദൗത്യസേന വരുന്നു. ഓണക്കാലത്തു സേന പ്രവർത്തനം തുടങ്ങും. ആദ്യം കോഴിക്കോട് ജില്ലയിൽ. ഇതിനായി മലബാർ ടാസ്ക് ഫോഴ്‍സിനു രൂപം നൽകി. വിജയിച്ചാൽ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. റീബിൽഡ് കേരള പദ്ധതി പ്രകാരം 5 കോടി രൂപയാണു പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.
കാർഷിക സേവന കേന്ദ്രങ്ങൾ, കാർഷിക കർമസേനകൾ എന്നിവ ശാക്തീകരിച്ചു കർഷകർക്കാവശ്യമായ ദൈനംദിന സേവനം യന്ത്രങ്ങളുടെ സഹായത്തോടെ ഉറപ്പു വരുത്തുകയാണു പദ്ധതി. തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾക്കു കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവയിൽ വിദഗ്ധ പരിശീലനം നൽകും. മലബാർ ദൗത്യസേനയ്ക്കായി ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നായി ഇതിനകം 174 പേർക്കു പരിശീലനം നൽകി. ഐടിഐ പാസായവരാണ് ഏറെയും.
ദൗത്യസേന ആദ്യം തരിശുനിലങ്ങൾ കണ്ടെത്തണം. തരിശുനില കൃഷിക്ക് അനുയോജ്യമായ പ്രത്യേക കാർഷിക യന്ത്രങ്ങൾ എത്തിച്ചു കൃഷിയിൽ സഹായിക്കണം. മറ്റു വിളകളും കൃഷി ചെയ്യാം. കാർഷിക ഉപകരണങ്ങളുടെ പരിരക്ഷണം, അറ്റകുറ്റപ്പണി, വിന്യാസം എന്നിവയ്ക്കു കാർഷിക യന്ത്രസംരക്ഷണ കേന്ദ്രവും വർക്‌ഷോപ്പും സ്ഥാപിക്കും. തരിശു നിലത്തിലെ യന്ത്രവൽകൃത നെൽകൃഷിയിൽ മലബാറിലെ ദൗത്യ സേനാംഗങ്ങൾക്ക് ഒരു മാസത്തെ പരിശീലനം നൽകി. പരിശീലന കാലയളവിൽ തന്നെ 100 ഏക്കർ തരിശുവയലുകൾ കണ്ടെത്തി കൃഷിയിറക്കണമെന്നാണു കൃഷി വകുപ്പിന്റെ നിർദേശം.
സംസ്ഥാനത്ത് നിലവിൽ 2.3 ലക്ഷം ഹെക്ടർ സ്ഥലത്താണു നെൽക്കൃഷിയുള്ളത്. ഇത് 3 ലക്ഷം ഹെക്ടറായി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.