കണ്ണൂർ ∙ ഓണക്കിറ്റിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്നു സപ്ലൈകോ വ്യക്തമാക്കി. എല്ലാ സാധനങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിൽ കൂടുതൽ പരിശോധനയ്ക്കു സംവിധാനം ഏർപ്പെടുത്തി. കഴിഞ്ഞ ഓണത്തിനു ഗുണം കുറഞ്ഞ പപ്പടം വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടികൾ എടുത്തിട്ടുണ്ടെന്നും അറിയിച്ചു.
പായസത്തിന് കൂടുതൽ പേർക്ക് ആവശ്യമുള്ള ഉണക്കലരിയാണു 42 ലക്ഷം കിറ്റുകൾക്കായി വാങ്ങിയത്. ബാക്കി വേണ്ടി മാത്രമാണു സേമിയ വാങ്ങിയത്. സേമിയ പോലെ പാക്കറ്റിൽ ലഭിക്കുന്ന ഉൽപന്നങ്ങളുടെ ഗുണം ഉറപ്പാക്കാനായി ട്രേഡ് മാർക് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുവിപണിയിൽ പ്രചാരത്തിലുള്ള ‘സേവറിറ്റ്’ ബ്രാൻഡ് സേമിയയാണു വിതരണക്കാരൻ ടെൻഡറിൽ സൂചിപ്പിച്ചിട്ടുള്ളത്.
ഇ–ടെൻഡർ മുഖേനയാണു വിതരണക്കാരെ തിരഞ്ഞെടുത്തത്. ടെൻഡറിൽ പങ്കെടുക്കുന്ന, സംസ്ഥാനത്തിനകത്തുള്ള ചെറുകിട–ഇടത്തരം കമ്പനികൾ, കുറഞ്ഞ വിലയ്ക്ക് നൽകാൻ തയാറാണെങ്കിൽ പകുതി അവരിൽ നിന്നു വാങ്ങാൻ സർക്കാർ ഉത്തരവുണ്ട്. ഈ വ്യവസ്ഥ പാലിച്ചവർക്കെല്ലാം അനുമതി നൽകിയിട്ടുണ്ട്.