കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വാക്സിൻ കേന്ദ്രങ്ങളിൽ വൻ ജനത്തിരക്ക്. ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ ഫറൂഖ് എംയുപി സ്കൂളിലെ വാക്സിൻ കേന്ദ്രത്തിൽ അനിയന്ത്രിതമായ തിരക്കുണ്ടായി. ആയിരത്തിലധികം ആളുകളാണ് വാക്സിൻ സ്വീകരിക്കാൻ ഇവിടെയെത്തിയത്.
ഇടുക്കിയിലും വിവിധ വാക്സിൻ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പുലർച്ചെ മുതൽ ആളുകൾ വാക്സിൻ സ്വീകരിക്കാൻ എത്തിയതാണ് ജനത്തിരക്ക് കൂടാൻ കാരണമായത്. 500 ഡോസ് വാക്സിൻ മാത്രമുള്ള കേന്ദ്രങ്ങളിൽ ആയിരത്തിലധികം ആളുകൾ എത്തുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
വിതരണ കേന്ദ്രത്തിലെത്തുന്ന വാക്സിനെക്കുറിച്ച് തദ്ദേശ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും തലേദിവസം മാത്രമാണ് അറിയുന്നത്. ഇവർ വാട്സ്ആപ്പ് വഴി ജനങ്ങളെ വിവരമറിയിക്കും. പലരും രജിസ്ട്രേഷൻ പോലുമില്ലാതെ രാവിലെ തന്നെ വാക്സിൻ കേന്ദ്രത്തിലെത്തുകയും ചെയ്യും. ഇതാണ് ആൾക്കൂട്ടത്തിന് കാരണം.