കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന സ്ഥലങ്ങളില്‍ അവയെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അനുമതി നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. കോഴിക്കോട് താമരശേരി സ്വദേശി കെ.വി. സെബാസ്റ്റ്യന്‍, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് തോമസ് എന്നിവരുള്‍പ്പെടെ ഒരുകൂട്ടം കര്‍ഷകര്‍ നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് പി.ബി. സുരേഷ് കുമാറാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.
വനമേഖലയോടു ചേര്‍ന്നുള്ള കൃഷിഭൂമിയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും വര്‍ഷങ്ങളായി തുടരുന്ന ശല്യം ഒഴിവാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ഷകരായ ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്തു കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ മേഖലകളില്‍ ഇവയെ കേന്ദ്രസര്‍ക്കാരിനു ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കാട്ടുപന്നിയെ ഇത്തരത്തില്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ അവയെ കൊല്ലാന്‍ കര്‍ഷകര്‍ക്കു കഴിയും.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ നല്കിയ നിവേദനം കേന്ദ്രസര്‍ക്കാര്‍ മടക്കി. ഇത്തരം സാഹചര്യങ്ങളില്‍ കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നല്കാന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം നല്കുന്ന കേരള വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥ വിനിയോഗിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി. ഒപ്പം തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായം സ്വീകരിക്കാനും നിര്‍ദേശിച്ചു. എന്നിട്ടും നടപടിയെടുത്തില്ലെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.