• Home
  • Kerala
  • നിയമസഭാ സമ്മേളനം 22 മുതൽ
Kerala

നിയമസഭാ സമ്മേളനം 22 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
21 മുതൽ ആരംഭിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാൾ ആഘോഷം 21 ാം തീയതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് 22 മുതൽ ചേരാൻ തീരുമാനിച്ചത്.
2021-22 വർഷത്തെ ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടർന്ന് സഭയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകളിലുള്ള ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തിൽ നടക്കുക. ആകെ 20 ദിവസം സമ്മേളിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിൽ നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. ആ ദിനങ്ങളിൽ അംഗങ്ങൾ നോട്ടീസ് നൽകിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും.
2021-22 വർഷത്തേക്കുള്ള ഉപധനാഭ്യർത്ഥകളുടെ ചർച്ചയ്ക്കും ബജറ്റിലെ ധനാഭ്യർത്ഥനകളിൻമേലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. 2021-ലെ കേരള ധനകാര്യബില്ലുകളുടെ (രണ്ടെണ്ണം) പരിഗണനയ്ക്കായുള്ള സമയം കൂടി ഈ സമ്മേളന കാലത്ത് കണ്ടെത്തേണ്ടതുണ്ട്. സർക്കാരിന് അവശ്യം നിർവ്വഹിക്കേണ്ട നിയമനിർമ്മാണം ഏതെങ്കിലും ഉണ്ടെങ്കിൽ അതിനു വേണ്ടിയും അധിക സമയം ആവശ്യമായി വരും. ഇക്കാര്യങ്ങൾ കാര്യോപദേശക സമിതി യോഗം ചേർന്ന് യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് സ്പീക്കർ അറിയിച്ചു. എല്ലാ നടപടികളും പൂർത്തീകരിച്ച് ആഗസ്റ്റ് 18ന് പിരിയത്തക്ക വിധമാണ് സമ്മേളന കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം മേയ് 24ന് ആരംഭിച്ച് ജൂൺ 10ന് അവസാനിച്ചശേഷം ജൂൺ 24, 25, 26 തീയതികളിലായി പുതിയ നിയമസഭാംഗങ്ങൾക്ക് വിശദമായ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും പരിശീലന പരിപാടികളുമായി സഹകരിച്ചു. അതോടൊപ്പം ജൂലൈ 13, 14 തീയതികളിലായി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനും അംഗങ്ങളുടെ പി.എമാർക്കും പരിശീലനം നൽകി. ഈ സമ്മേളനകാലത്തുള്ള ഇടവേളയിലെ സൗകര്യപ്രദമായ ദിവസം, നിയമസഭാ നടപടികൾ റിപ്പോർട്ടു ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
മുൻ സമ്മേളനങ്ങളിൽ സ്വീകരിച്ചിരുന്നതുപോലെ സമ്പൂർണ്ണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തവണയും സമ്മേളന നടപടികൾ നടക്കുന്നത്. കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂർത്തീകരിക്കാൻ കഴിയാത്ത അംഗങ്ങൾക്ക് അതിനായുള്ള സൗകര്യം ഒരുക്കും. അതുപോലെ ആൻറിജൻ/ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്കുള്ള സൗകര്യവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുമെന്ന് സ്പീക്കർ അറിയിച്ചു.
നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

മഴക്കെടുതി: കോട്ടയം ജില്ലയിൽ റോഡും പാലങ്ങളും തകര്‍ന്ന് 37.43 കോടിയുടെ നഷ്‌ടം

Aswathi Kottiyoor

കോണ്‍ക്ലേവിന് തുടക്കം: സൂക്ഷ്‌മ സംരംഭങ്ങളിലും കുടുംബശ്രീ വിജയം

Aswathi Kottiyoor

കരിപ്പൂരിൽ വൻ സ്വർണവേട്ട ; 4 കോടിയുടെ സ്വർണം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox