ഇരിട്ടി: ഒരു ദ്വീപിൽ അകപ്പെട്ട കെട്ടിടം പോലെയാണ് മഴക്കാലത്ത് ഇരിട്ടി പട്ടണത്തിനു ചേർന്ന് സ്ഥിതിചെയ്യുന്ന വെറ്ററിനറി പോളിക്ലിനിക്കിൽ എത്തിയാൽ തോന്നുക. ചുറ്റിലും കലങ്ങിച്ചുവന്ന മലിനജലമാണെന്നു മാത്രം. ഇരിട്ടി നഗരത്തിൽ ശക്തമായ മഴ പെയ്താൽ ഈ മൃഗചിത്സാകേന്ദ്രത്തിനു ചുറ്റും നിറയുന്ന മുട്ടോളം വരുന്ന മലിനജലം കടക്കാതെ ആർക്കും ഇവിടെ പ്രവേശിക്കാൻ കഴിയില്ല. ഇരിട്ടി ടൗണിലെ ഓവുചാലുകളിൽ നിന്നുമുള്ള മലിനജലം ഒഴുകിയെത്തുന്ന ഓട സ്വകാര്യവ്യക്തികൾ മതിൽകെട്ടി അടച്ചതാണ് ആശുപത്രിക്കു വിനയായത്. മുന്പ് ജീവനക്കാരുടെ ക്വാർട്ടേഴ്സായി ഉപയോഗിച്ച കെട്ടിടം ഉൾപ്പെടെ ആശുപത്രിയുടെ അനുബന്ധ കെട്ടിടങ്ങളെല്ലാം ഈ മലിനജലത്തിൽ മുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. മൃഗാശുപത്രി ആദ്യം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായിരുന്നപ്പോൾ നിർമിച്ച ഹാച്ചറി കെട്ടിടത്തിന്റെ പിൻഭാഗവും വെള്ളത്തിലാണ്.
ഈ കെട്ടിടത്തിന്റെ മുകൾനിലയിലാണ് അടുത്തിടെ ആരംഭിച്ച ഇരിട്ടി ലാൻഡ് ട്രൈബ്യൂണൽ പ്രവർത്തിക്കുന്നത്. ഇവിടുത്തെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവസ്ഥ ഏറെ ദയനീയമാണ്. ഒപ്പം കൊതുകുശല്യവും തങ്ങളുടെ ആരോഗ്യാവസ്ഥയെത്തന്നെ ബാധിക്കുമോ എന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.