അങ്ങാടിക്കടവ്: അയ്യൻകുന്ന് പഞ്ചായത്തിൽ നിയന്ത്രണം കർശനമാക്കാൻ പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗത്തിൽ തീരുമാനം. അവശ്യസർവീസ് കടകൾ മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയായിരിക്കും പ്രവർത്തനം. വ്യാപാരികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ 13നകം ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം ഉണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുവാദം നൽകുകുകയുള്ളു.
കരിക്കോട്ടക്കരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പഞ്ചായത്ത് പരിധിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ കർശനമായി നിരോധിച്ചു. ആർടിപിസിആർ പരിശോധന എല്ലാ ചൊവ്വാഴ്ചകളിലും അങ്ങാടിക്കടവ് പിഎച്ച്സിയിൽ ഉച്ചകഴിഞ്ഞ് രണ്ട് മുതലും, കരിക്കോട്ടക്കരി പിഎച്ച്സിയിൽ ഞായറാഴ്ച രാവിലെ ഒൻപത് മുതലും നടത്തും. കിളിയന്തറ ചെക്ക് പോസ്റ്റിൽ എല്ലാ ദിവസവും പരിശോധന ഉണ്ടാകും. സി വിഭാഗത്തിൽ ആയതിനാൽ ഓട്ടോ-ടാക്സി സർവീസുകൾ പാടില്ല
തൊഴിലുറപ്പ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നിർബന്ധമായും അർടിപിസിആർ ടെസ്റ്റുകൾ നടത്തണം. യോഗത്തിൽ വൈസ് പ്രസിഡന്റ് ലിസി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വിശ്വനാഥൻ, സിന്ധു ബെന്നി, കരിക്കോട്ടകരി എസ്എച്ച്ഒ പി.ബി. സജിവൻ , മെഡിക്കൽ ഓഫീസർ അനു ജോസ്, സെക്ടറിൽ മജിസ്ട്രേട്ട് ജിംസി , എച്ച് ഐമാരായ രാജീവ്, മോഹൻദാസ്, വില്ലേജ് ഓഫീസർ മനോജ്, അസിസ്റ്റന്റ് സെക്രട്ടറി മോഹൻദാസ് എന്നിവർ പങ്കെടുത്തു.