കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന വെളിപ്പെടുത്തലുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. രണ്ടു ദിവസത്തിനകം സർവീസിൽനിന്നു വിരമിക്കാനിരിക്കേയാണ് ഡിജിപിയുടെ തുറന്നുപറച്ചിൽ.
കേരളത്തിൽ വിദ്യാഭ്യാസമുള്ളവർ കൂടുതലായതിനാലാണു തീവ്രവാദ സംഘങ്ങൾ ഇവിടെ പിടിമുറുക്കുന്നത്. ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയ പ്രഫഷണലുകളെ തീവ്രവാദികൾ ഇവിടെ ലക്ഷ്യമിടുന്നു. ഇത്തരക്കാരെ ഏതു രീതിയിൽ തീവ്ര ആശയങ്ങളിൽ ആകൃഷ്ടരാക്കി അങ്ങോട്ടേക്ക് കൊണ്ടുപോകാം എന്നുള്ളതാണ് അവരുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസമുള്ളവരും പ്രഫഷണലുകളും ഇങ്ങനെ പോകുന്നത് ഗൗരവമായി കാണണം. ദിവസേന ലഭ്യമാകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും മാധ്യമങ്ങളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
താൻ ഡിജിപിയായി വന്നശേഷം സംസ്ഥാനത്തു ഭീകരവിരുദ്ധ സ്ക്വാഡിനു രൂപം നൽകി. അവരുടെ ചിട്ടയോടെയുള്ള പ്രവർത്തനത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകൃഷ്ടരാകുന്നവരുടെ എണ്ണം കുറയ്ക്കാനായി. ഇത്തരം കാര്യങ്ങളൊന്നും പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടാത്തതിനാലാണ് ആരും അറിയാത്തത്.
സംസ്ഥാനത്ത് തീവ്രവാദി സംഘങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകൾ ഇല്ലെന്നു പറയാനാകില്ല.
കേരളത്തിലെ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനായാണ് രാജ്യത്തെ ഏറ്റവും മികച്ച ഏജൻസികളിൽ ഒന്നായ ഭീകര വിരുദ്ധസ്ക്വാഡിനു രൂപം നൽകിയത്. ദേശീയ അന്വേഷണ ഏജൻസി, കേന്ദ്ര ഏജൻസികൾ എന്നിവയുമായി യോജിച്ച് അവർ പ്രവർത്തിക്കുന്നു. ആരും പേടിക്കേണ്ടതില്ല.
ഇത്തരക്കാരെ നിർവീര്യമാക്കാൻ സംസ്ഥാന പോലീസിനു കഴിവുണ്ട്. സമൂഹത്തിലെ ഉന്നതരുടെ സഹകരണം ഇതിനായി പോലീസിനു ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.