തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകൾ ആരംഭിക്കും. അവരുടെ വാക്സിനേഷൻ പൂർത്തിയായ സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോളേജ് വിദ്യാർഥികളുടെ വാക്സിനേഷനും പൂർത്തിയാക്കി കോളേജുകൾ തുറക്കാനുള്ള സാഹചര്യം പരിശോധിക്കുകയാണ്. ഇതിനായി 18 മുതൽ 21 വരെയുള്ളവർക്ക് പ്രത്യേക രജിസ്ട്രേഷൻ ആരംഭിക്കും. സ്കൂളുകളുടെ കാര്യത്തിൽ അധ്യാപകരുടെ വാക്സിനേഷന് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്സിൻ വിതരണത്തിന് ആവശ്യമായ നടപടികൾ കൂടുതൽ ചിട്ടപ്പെടുത്തി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വാക്സിൻ രജിസ്ട്രേഷൻ ചെയ്യാത്തവരെ കണ്ടെത്തി രജിസ്ട്രേഷൻ നടത്തി വരികയാണ്. കൊവാക്സിന്റെ പുതിയ സ്റ്റോക്ക് ലഭ്യമായതോടെ റണ്ടാം ഡോസ് വേണ്ടവർക്ക് അതു നൽകാനാവും.
കുട്ടികളുടെ വാക്സിനും വരും മാസങ്ങളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.