കണ്ണൂര്‍: പൊലീസ് സേനയില്‍ ബോക്‌സിങ് ടീം ഇല്ലാത്ത ഏക സംസ്ഥാനമായ കേരളത്തിൽ കേരള പൊലീസില്‍ ബോക്‌സിങ് ടീം രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2019 ഡിസംബറില്‍ കണ്ണൂരില്‍ നടന്ന ദേശീയ വനിത ബോക്‌സിങ്ങില്‍ പങ്കെടുത്ത ഓള്‍ ഇന്ത്യാ പൊലീസ് ടീമില്‍ കേരള പൊലീസ് ടീമംഗങ്ങള്‍ ഉണ്ടാകാതിരുന്നതിന് കാരണം പൊലീസിൽ ബോക്‌സിങ് ടീം ഇല്ലാത്തതായിരുന്നു.കേരള പൊലീസില്‍ വനിത ഫുട്‌ബാളിന് പുറമെ ഹോക്കി, ഷൂട്ടിങ് ഇനങ്ങളിലും ടീം രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാറിൻെറ കായികനയം വ്യക്തമാക്കിയതാണ്. എന്നിട്ടും ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ പ്രതീക്ഷയായ ബോക്‌സിങ്ങിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ മന്ത്രിസഭ അധികാരമേറ്റ് പൊലീസ് സേനയിലേക്ക് ഹവീല്‍ദാര്‍ തസ്തികയില്‍ സ്‌പോര്‍ട്‌സ് േക്വാട്ടവഴി നിയമനവിജ്ഞാപനം ഇറങ്ങിയപ്പോള്‍ അതിലും ബോക്‌സിങ് താരങ്ങള്‍ക്ക് അവസരമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബോക്‌സിങ് ടീം രൂപവത്കരിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നത്. മികച്ചപ്രകടനം കാഴ്ചവെക്കുന്ന കായികതാരങ്ങളെ പൊലീസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ വര്‍ഷംതന്നെ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതും യാഥാർഥ്യമായിട്ടില്ല. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ മെഡല്‍ സാധ്യതകളുള്ള ഇനമായാണ് ബോക്‌സിങ്ങിനെ കാണുന്നത്. ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണം ലക്ഷ്യമിട്ട് ബോക്‌സര്‍മാര്‍ തീവ്രപരിശീലനത്തിലുമാണ്. ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് 62 കോടി രൂപയാണ് ബോക്‌സിങ്ങിന് മാത്രം കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്. അത്രമാത്രം പരിഗണനയാണ് രാജ്യം ബോക്‌സിങ് മത്സരത്തിന് നല്‍കുന്നത്. ലോകവനിത ചാമ്പ്യനായ കെ.സി. ലേഖയുടെ നാടാണ് കേരളം. എന്നിട്ടു പോലും ഈ മത്സരയിനത്തില്‍ ഏറെ പിന്നിലാണ് കേരളം എന്നതാണ് അവസ്ഥ. ഹരിയാനയില്‍ 45ഉം മഹാരാഷ്ട്രയില്‍ 25ഉം പരിശീലന കേന്ദ്രങ്ങളുള്ളപ്പോള്‍ കേരളത്തിലുള്ളത് വെറും അഞ്ചെണ്ണം മാത്രമാണ്. ഇടുക്കി രാജാക്കാട്, ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്‌റ്റേഡിയം, കൊല്ലം ജില്ല സ്‌പോര്‍ട്‌സ് അക്കാദമി, തിരുവനന്തപുരം ജി.വി. രാജ സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങളുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ ബോക്‌സിങ് താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി ലഭിക്കുന്നത് പൊലീസിലാണെന്ന് സംസ്ഥാന അമച്വര്‍ ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡൻറ് ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. ഇതുകാരണം ഈ ഇനത്തില്‍ സ്‌പോര്‍ട്‌സ് േക്വാട്ടയില്‍ ജോലിക്ക് ശ്രമിക്കുന്ന മലയാളികൾ നിലവിൽ മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് നിലവാരമുള്ള കളിക്കാരെ സംസ്ഥാനത്തിന് നഷ്ടപ്പെടാൻ സാഹചര്യമൊരുക്കുന്നുണ്ട്. ഇൗ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു