കോവിഡ് ലോക്ഡൗണിനെ തുടർന്ന് തളർന്ന സന്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാൻ 2464.92 കോടി രൂപയുടെ 100 ദിന കർമ പരിപാടികൾ പ്രഖ്യാപിച്ചു സർക്കാർ. വിവിധ വകുപ്പുകളുടെ കീഴിൽ മാത്രം പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ന് മുതൽ സെപ്റ്റംബർ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടിയാണു പ്രഖ്യാപിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത അനുഭവപ്പെടുന്ന ഘട്ടത്തിൽ സാന്പത്തിക വളർച്ചക്ക് ആക്കം കൂട്ടുവാനുള്ള നിർമ്മാണ പ്രവർത്തനങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണു മുഖ്യം. 100 ദിന പരിപാടിയിൽ പൊതുമരാമത്ത്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന പദ്ധതിയുടെ രൂപരേഖ കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും.
വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളിൽ സൃഷ്ടിക്കുന്നത്. വ്യവസായം- 10,000, സഹകരണം- 10,000, കുടുംബശ്രീ- 2,000, കേരള ഫിനാൻഷ്യൽ കോർപറേഷൻ- 2,000, വനിതാവികസന കോർപറേഷൻ- 2,500, പിന്നോക്കവികസന കോർപ്പറേഷൻ- 2,500, പട്ടികജാതി-വർഗ വികസന കോർപ്പറേഷൻ-2,500, ഐടി മേഖല- 1000, തദ്ദേശ വകുപ്പ്- 7,000 (യുവ വനിതാ സംരംഭകത്വ പരിപാടി 5000, സൂക്ഷ്മ സംരംഭങ്ങൾ- 2000), ആരോഗ്യവകുപ്പ് -4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്- 350 (പരോക്ഷമായി), ഗതാഗത വകുപ്പ്- 7500. റവന്യൂ വകുപ്പിൽ വില്ലേജുകളുടെ റീസർവേയുടെ ഭാഗമായി 26,000 സർവേയർ, ചെയിൻമാൻ എന്നിവരുടെ തൊഴിലവസരം സൃഷ്ടിക്കും. 100 ദിനപരിപാടിയുടെ നടപ്പാക്കൽ പുരോഗതി 100 ദിവസം പൂർത്തിയാകുന്പോൾ അറിയിക്കുമെനനും മുഖ്യമന്ത്രി പറഞ്ഞു.