തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈനിലേക്ക് മാറിയ അധ്യയനം വിദ്യാർഥി സൗഹൃദമാക്കുവാൻ ഉതകുന്ന നിർദ്ദേശങ്ങളുമായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിനെ സംബന്ധിച്ച് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സിൻഡിക്കേറ്റിന്റെ അക്കാദമിക്, സ്റ്റുഡന്റ് വെൽഫെയർ ഉപസമിതികൾ നൽകിയ ശുപാർശകൾ വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ അംഗീകരിക്കുകയായിരുന്നു.
ജൂൺ മാസം ആരംഭിക്കുന്ന എല്ലാ അക്കാദമിക് സെഷനുകളും ഓൺലൈനായി തുടരും. രാവിലെ 8.30ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ പരമാവധി ദൈർഘ്യം ദിവസം അഞ്ചു മണിക്കൂറായി നിജപ്പെടുത്തി. വിവിധ ക്ലാസ് സെഷനുകൾ തമ്മിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദൈർഘ്യമുള്ള ഇടവേളകൾ ഉണ്ടാകണം. എന്നാൽ, ഹോണേഴ്സ്, മൈനർ ഡിഗ്രികൾക്കുള്ള ക്ലാസുകൾക്ക് ഒരു മണിക്കൂർ അധിക സമയം അനുവദനീയമാണ്. അവസാന സെമസ്റ്റർ ഒഴികെയുള്ള ഓൺലൈൻ ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ചു ദിവസം നടത്താനാണ് അനുമതി. അവധിദിവസങ്ങളിൽ ക്ലാസുകൾ ഒഴിവാക്കണം.