കഴിഞ്ഞ ഒരു വർഷത്തെ ഓൺലൈൻ പഠനത്തെക്കുറിച്ച് ഒന്നുമുതൽ ഒന്പത് വരെയുള്ള കുട്ടികളുമായി ക്ലാസ് ടീച്ചറുമാർ അവലോകനം നടത്തി അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈവർഷത്തെ പഠനരീതിയെങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുകയുള്ളൂവെന്ന് കണ്ണൂർ ഡിഡിഇ മനോജ് മണിയൂർ പറഞ്ഞു.
കഴിഞ്ഞ തവണത്തെ അധ്യയനവർഷം എങ്ങനെയുണ്ടായിരുന്നു, പഠന പ്രവർത്തനങ്ങളെല്ലാം ചെയ്തോ, ഓൺലൈൻ ക്ലാസിനെക്കുറിച്ച് വിദ്യാർഥികളുടെ അഭിപ്രായം എന്നിവയൊക്കെ ശേഖരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകുന്നത്. മേയ് 31 മുന്പ് റിപ്പോർട്ട് നൽകണമെന്നാണ് അധ്യാപകർക്കുള്ള നിർദേശം. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കുമായി ഒരു അധ്യാപകനാണ് ക്ലാസെടുത്തിരുന്നത്.
എന്നാൽ, പുതിയ പഠന രീതിയിൽ കുട്ടികൾ പഠിക്കുന്ന അതാത് സ്കൂളിലെ അധ്യാപകരായിരിക്കും ക്ലാസ് നയിക്കുക. ഓൺലൈൻ ക്ലാസിന്റെയും അധ്യാപകരുടെയും മോണിറ്ററിംഗ് ശക്തിപ്പെടുത്തുക, മൂല്യനിർണയം കാര്യക്ഷമമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷത്തിൽ നടക്കുക. ജൂൺ പകുതിയോടെ ഈ കാര്യത്തിൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.