സംസ്ഥാനത്ത് മേയ് 30 വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിലും തുടർച്ചയായി മൂന്നാഴ്ചയിലധികമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതിനാലും വ്യാപാരിസമൂഹം കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണെന്നും ദുരിതമനുഭവിക്കുന്ന വ്യാപാര മേഖലയ്ക്ക് ലോക്ഡൗണിൽ ഇളവ് അനുവദിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു.
ലോക്ഡൗൺ നാളുകളിൽ അവശ്യസർവീസ് കൂടാതെ മറ്റു വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണമെന്നും പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപഴകുന്ന വിഭാഗമായ വ്യാപാരികളെ കോവിഡ് വാക്സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും, തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങളുടെയും, വിവിധ കോർപറേഷനുകളുടെയും കീഴിലുള്ള കെട്ടിടങ്ങളിലെ ലോക്ഡൗൺ കാലത്തെ വാടക ഒഴിവാക്കിയത് പോലെ എല്ലാ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളുടെയും കടമുറികളുടെയും ഒരു മാസത്തെ വാടക ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
കൂടാതെ ഡി ആൻഡ് ഒ ലൈസൻസ് ഉൾപ്പെടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിന് പിഴയില്ലാതെ ആറു മാസത്തെ കാലാവധി അനുവദിക്കുക, ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിനു സാവകാശം നൽകുകയും തീയതി നീട്ടി നൽകുകയും ചെയ്യുക, എല്ലാത്തരം നികുതികൾക്കും ഇളവ് അനുവദിക്കുക, വൈദ്യുതിചാർജില് പ്രത്യേക ഇളവുകൾ നൽകുക, ബിൽ അടയ്ക്കുന്നതിനുള്ള തീയതി നീട്ടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.