സംസ്ഥാനത്ത് കോവിഡ് ബാധയുമായി ബന്ധപ്പെട്ട് മരണനിരക്ക് ഉയരുന്നത് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം വർധിച്ചാൽ അതിനനുസരിച്ച് മരണനിരക്കും ഉയരും. അതിവ്യാപനഘട്ടത്തിലെ രോഗികളുമായി ബന്ധപ്പെട്ടാണ് നിലവിൽ മരണങ്ങൾ സംഭവിക്കുന്നത്. ഇത് എങ്ങനെ കുറച്ചുകൊണ്ടു വരാൻ കഴിയും എന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിക്കും.
ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കൽ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകൾ വില കൂടിയതാണെങ്കിൽ പോലും കൊടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് എന്ന പേരിൽ അറിയപ്പെടുന്ന മ്യൂകർമൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. അത്തരത്തിലുള്ള ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. മ്യൂകർമൈകോസിസ് വളരെ അപൂർവമായ രോഗാവസ്ഥയാണ്. വളരെ ചുരുക്കം ആളുകളിൽ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്.
നിലവിൽ കാറ്റഗറി സി വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാൽ ഒരുപക്ഷേ, മ്യൂകർമൈകോസിസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തേക്കാം. ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാൽ അവർക്കു കോവിഡ് ബാധിച്ചാൽ നൽകേണ്ട ചികിത്സാ മാനദണ്ഡങ്ങൾ കൃത്യമായി ആശുപത്രികൾക്ക് നൽകിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിർത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തുനിന്നുമുണ്ടാവുകയും വേണം. കോവിഡിനു മുൻപും ബ്ലാക്ക് ഫംഗസ് രോഗം സംസ്ഥാനത്തുണ്ടായിരുന്നു. അതുമായി താരതമ്യപ്പെടുത്തുന്പോൾ നിലവിലുള്ള രോഗബാധ കൂടുതലാണെന്നു പറയാൻ കഴിയില്ല. അതിനാൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.