കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗണ്‍ മൂന്നാം ദിവസവും പൂർണം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് റോഡുകളിൽ രാവിലെയും വൈകുന്നേരവും തിരക്ക് അല്പം കൂടി. ഇന്നലെ പ്രവൃത്തി ദിവസമായതിനാലാണ് തിരക്ക് കൂടാനിടയായതെന്നാണ് പോലീസ് വിശദീകരി ക്കുന്നത്.
ലോക് ഡൗണിന്റെ മൂന്നാം ദിവസമായ ഇന്നലെയും കർശന പരിശോധനയാണ് പോലീസ് സംസ്ഥാനത്തുടനീളം നടത്തിയത്. അതിർത്തിപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും വ്യാപക പരിശോധനയാണ് നടന്നത്. പ്രധാന റോഡുകളിലെല്ലാം പോലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അവധിദിനമായ ഞായറാഴ്ച 16,878 പോലീസ് ഉദ്യോഗസ്ഥരെയാണ് നിരത്തുകളിൽ നിയോഗിച്ചിരുന്നതെങ്കിൽ ഇന്നലെ അത് 25,000 ആക്കി ഉയർത്തി.
പോലീസിന്റെ പാസ് സംവിധാനം നിലവിൽ വന്നതിനാലും സത്യവാങ്മൂലത്തിന്റെ കാര്യത്തിൽ വ്യക്തത വന്നതിനാലും പാസോ സത്യവാങ്മൂലമോ ഇല്ലാതെ പുറത്തിറങ്ങുന്നവർക്ക് യാതൊരു തരത്തിലുള്ള ഇളവും നൽകേണ്ടതില്ലെന്ന കർശന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി പാസില്ലാതെ നിരത്തിലിറങ്ങിയവരെ പോലീസ് തിരിച്ചയച്ചു.
ചന്തകളിൽനിന്നു സാധനങ്ങൾ വാങ്ങാനെന്ന പേരിൽ അനാവശ്യമായി നിരത്തിലിറങ്ങിയ വാഹനങ്ങൾ അടക്കം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. നഗരപ്രദേശങ്ങളിൽ അവശ്യസർവീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഉൾപ്പെടെ ഇളവുകൾ നൽകിയിട്ടുള്ളവരെ പോലും കൃത്യമായ പോയിന്റുകളിൽ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് പോലീസ് കടത്തിവിട്ടത്.
ലോക് ഡൗണിനോട് പൊതുവിൽ ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഓണ്‍ലൈൻ ഡെലിവറി നടത്തുന്ന തൊഴിലാളികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നാണ് നിർദേശം. വരുംദിവസങ്ങളിലും ഇത് കർശനമായി പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ 2779 പേർക്കെതിരേയാണു കേസെടുത്തത്. കഴിഞ്ഞ ദിവസം 3065 പേർക്കും ശനിയാഴ്ച 5961 പേർക്കും എതിരേ കേസെടുത്തിരുന്നു. അനാവശ്യമായി നിരത്തിലിറക്കിയ 729 വാഹനങ്ങളാണ് ഇന്നലെ പിടിച്ചെടുത്തത്. മാസ്ക് ധരിക്കാത്ത 9938 പേർക്കെതിരേ നടപടി സ്വീകരിച്ചതായും ക്വാറന്റൈൻ ലംഘിച്ചതിന് 18 പേർക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.