കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ഹാജർ നിലയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ്. ആകെ ജീവനക്കാരുടെ 25 ശതമാനം പേർ മാത്രം ചൊവ്വാഴ്ച മുതൽ ഓഫീസുകളിൽ എത്തിയാൽ മതിയെന്നാണ് ഉത്തരവ്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമായിരിക്കും. നേരത്തെ ഹാജർ നില 50 ശതമാനമാക്കി പരിമിതപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ എണ്ണം വീണ്ടും പരിമിതപ്പെടുത്തിയത്. ബാക്കിയുള്ള ജീവനക്കാർ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. ആവശ്യമെങ്കിൽ അതതു ജില്ലാ കളക്ടർമാർക്ക് ഇവരെ കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചില സ്ഥാപനങ്ങളെയും ഓഫീസുകളെയും നിയന്ത്രണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്, തദ്ദേശ ഭരണ വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ് ഓഫീസുകൾ, ഹെൽത്ത് കെയർ മേഖലയിലെ സ്ഥാപനങ്ങൾ (ലബോറട്ടറികൾ, ഫാർമസികൾ ഉൾപ്പെടെയുള്ളവ), തൊഴിൽ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഗതാഗതം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, സർക്കാർ പ്രസ്, കണ്സ്യൂമർഫെഡ്, മിൽമ, കെപ്കോ, മത്സ്യഫെഡ്, ബേക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ, വാട്ടർ അഥോറിറ്റി, വൈദ്യുതി ബോർഡ്, ഐടി, ടെലിക്കോം സേവന ദാതാക്കൾ, പോസ്റ്റൽ സർവീസ്, ഇന്റർനെറ്റ് സേവനദാതാക്കൾ, പൊതു-സ്വകാര്യ ട്രാൻസ്പോർട്ട് ഏജൻസികളുടെ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ, കൊറിയർ സർവീസ്, മെഡിക്കൽ ഉപകരണ നിർമാതാക്കൾ, വിതരണക്കാർ എന്നിവരെ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ ലോക്ഡൗൺ വേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ഇന്ന് അറിയിച്ചത്. ചൊവ്വാഴ്ചമുതൽ സംസ്ഥാനത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസിന് മാത്രമായി പരിമിതപ്പെടുത്തും.